Quantcast

അഗ്നിപഥ്: വിജ്ഞാപനം രണ്ട് ദിവസത്തിനകം, ആദ്യ ഘട്ട പരിശീലനം ഡിസംബറിലെന്ന് കരസേന മേധാവി

അടുത്ത വര്‍ഷം പകുതിയോടെ സേനയെ വിന്യസിക്കുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ

MediaOne Logo

Web Desk

  • Published:

    17 Jun 2022 8:30 AM GMT

അഗ്നിപഥ്: വിജ്ഞാപനം രണ്ട് ദിവസത്തിനകം, ആദ്യ ഘട്ട പരിശീലനം ഡിസംബറിലെന്ന് കരസേന മേധാവി
X

ഡല്‍ഹി: സൈന്യത്തിലേക്ക് അഗ്നിപഥ് പദ്ധതി പ്രകാരം നിയമന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ. രണ്ട് ദിവസത്തിനകം വിജ്ഞാപനം ഇറങ്ങും. ആദ്യ ഘട്ട പരിശീലനം ഡിസംബറിൽ ആരംഭിക്കും. അടുത്ത വര്‍ഷം പകുതിയോടെ സേനയെ വിന്യസിക്കുമെന്നും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.

http://joinindianarmy.nic.in ൽ വിജ്ഞാപനം പുറപ്പെടുവിക്കും. അതിനുശേഷം ആർമി റിക്രൂട്ട്‌മെന്റ് ഓർഗനൈസേഷനുകൾ രജിസ്ട്രേഷന്റെ വിശദമായ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നും ജനറല്‍ മനോജ് പാണ്ഡെ അറിയിച്ചു.

അഗ്നിപഥിലേക്കുള്ള ഉയര്‍ന്ന പ്രായപരിധി 23 വയസ്സായി ഉയര്‍ത്തിയത് വ്യോമസേന സ്വാഗതം ചെയ്തു. നേരത്തെ 21 വയസ്സാണ് നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതോടെ യുവാക്കള്‍ക്ക് അവസരം നഷ്ടമായെന്ന് പരാതി ഉയര്‍ന്നതോടെയാണ് പ്രായപരിധി വര്‍ധിപ്പിച്ചത്.

ആളിക്കത്തി പ്രതിഷേധം

സൈന്യത്തില്‍ കരാര്‍ നിയമനം നടപ്പാക്കാനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യയില്‍ ആരംഭിച്ച പ്രക്ഷോഭം തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചു. ബിഹാറിലും യു.പിയിലും തെലങ്കാനയിലും പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ കത്തിച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വീട് സമരക്കാര്‍ ആക്രമിച്ചു. പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

സൈന്യത്തിലേക്ക് താൽക്കാലിക നിയമനം നൽകുന്നതിനെതിരെ യുവാക്കളുടെ വലിയ പ്രതിഷേധമാണ് രാജ്യത്തുണ്ടാകുന്നത്. ബിഹാറിലെ ലകിസരായിൽ പ്രതിഷേധക്കാർ വിക്രം ശില എക്സ്പ്രസിന് തീവെച്ചു. മൊഹിയുദ്ദിനഗർ സ്റ്റേഷനിൽ ജമ്മു താവി ഗുവാഹത്തി എക്സ്പ്രസിന്‍റെ രണ്ട് കോച്ചുകളാണ് തീവെപ്പിൽ കത്തിനശിച്ചത്. ആരയിലും ബസ്കറിലും പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷൻ അടിച്ചു തകർത്തു. ഡൽഹി- കൊൽക്കത്ത സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതയും പ്രതിഷേധക്കാർ അടച്ചു. ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ ബേട്ടിയയിലെ വീടിന് നേരെ കല്ലേറുണ്ടായി.

യുപിയിലെ ബലിയയിലും വരാണസിയിലും പ്രതിഷേധമുണ്ടായി. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ സ്റ്റേഷന് പ്രതിഷേധക്കാർ തീവെച്ചു. പല ഇടങ്ങളിലും പൊലീസിന് സംഘർഷം നിയന്ത്രിക്കാനായില്ല. പ്രതിഷേധങ്ങൾക്കിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിൽ പദ്ധതിക്ക് വലിയ പങ്കുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.

പദ്ധതി പിൻവലിക്കണമെന്ന് പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. ആസൂത്രണമില്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ വിമർശനം. രാജ്യത്തിന് വേണ്ടത് എന്താണെന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു.




TAGS :

Next Story