വൈകി വന്നതിന് അധ്യാപികയെ മർദിച്ച് പ്രിൻസിപ്പൽ, വസ്ത്രങ്ങള്‍ വലിച്ചുകീറി; വീഡിയോ പുറത്ത്
വീഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു
![Principal Thrashes Teacher,Agra School ,viral Video ,പ്രിന്‍സിപ്പല്‍ അധ്യാപികയെ മര്‍ദിച്ചു,ആഗ്ര,ഉത്തര്‍പ്രദേശ് അധ്യാപികക്ക് മര്‍ദനം Principal Thrashes Teacher,Agra School ,viral Video ,പ്രിന്‍സിപ്പല്‍ അധ്യാപികയെ മര്‍ദിച്ചു,ആഗ്ര,ഉത്തര്‍പ്രദേശ് അധ്യാപികക്ക് മര്‍ദനം](https://www.mediaoneonline.com/h-upload/2024/05/05/1422197-teachers.webp)
ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂളിൽ വൈകിയെത്തിയ അധ്യാപികയെ പ്രധാനധ്യാപിക ക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്ത്. സീഗാന ഗ്രാമത്തിലെ ഒരു പ്രീ-സെക്കൻഡറി സ്‌കൂളിലാണ് പ്രിൻസിപ്പലും അധ്യാപികയും തമ്മിൽ കയ്യാങ്കളി നടന്നത്. പ്രിൻസിപ്പലായ ഗുഞ്ജൻ ചൗധരിയാണ് അധ്യാപികയെ മർദിച്ചത്. മർദനത്തിനിടെ തന്റെ വസ്ത്രങ്ങൾ പ്രിൻസിപ്പൽ വലിച്ചുകീറാൻ ശ്രമിച്ചതായും അധ്യാപിക ആരോപിച്ചു. വഴക്കിനിടെ ഇരുവരും തമ്മിൽ മോശമായ ഭാഷയാണ് ഉപയോഗിക്കുന്നത്.
വഴക്ക് രൂക്ഷമായതോടെ പ്രിൻസിപ്പൽ അധ്യാപികയുടെ മുഖത്തടിച്ചു. തുടർന്ന് അധ്യാപികയുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു.ഇരുവരും തമ്മിലുള്ള വഴക്ക് തടയാനെത്തിയ അധ്യാപികയുടെ ഡ്രൈവറോടും പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ഈ സംഭവം വീഡിയോയിൽ ചിത്രീകരിക്കുമെന്നും നിങ്ങൾ മോശമായാണ് പെരുമാറുന്നതെന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം. അധ്യാപികക്കെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അതേസമയം,വീഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിലെ തന്നെ ഒരു സ്‌കൂളിൽ ക്ലാസ് സമയത്ത് ഫേഷ്യൽ ചെയ്തുകൊണ്ടിരുന്ന പ്രധാനധ്യാപികയുടെ വീഡിയോ എടുത്ത അധ്യാപികയെ മർദിച്ചത്.
Adjust Story Font
16