അഹമ്മദാബാദ് വിമാനാപകടം: 'മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും'; വ്യോമയാന മന്ത്രി
'ബോയിങ് 787 സീരീലെ 34 വിമാനങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്'

ന്യൂഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം അന്വേഷണം ഊർജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും വ്യോമസുരക്ഷയിൽ വിട്ടുവീഴ്ചയില്ലന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. വകുപ്പ് സെക്രട്ടറിമാർ മാത്രല്ല വ്യോമയാന രംഗത്തെ വിദ്ഗ്ധരും സംഘത്തിലുണ്ട്. സമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച ചേരും.
ബോയിങ് 787 സീരീലെ 34 വിമാനങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. ബോയിങ് വിമാനങ്ങളിൽ അധികസുരക്ഷ പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. എട്ട് ബോയിങ് വിമാനങ്ങൾ പരിശോധിച്ചു. കർശനമായ പ്രോട്ടോകൾ പ്രാബല്യത്തിലുണ്ട്. കൂടുതൽ വിശദാംശങ്ങൾ മാധ്യമങ്ങളെ പിന്നീട് അറിയിക്കുമെന്നും റാം മോഹൻ നായിഡു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ നടുക്കിയെന്ന് പറഞ്ഞ മന്ത്രി അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
ജൂണ്‍ 12-ാം തീയതി രണ്ടുമണിക്കാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം തകര്‍ന്നുവീണെന്ന വിവരം ലഭിച്ചതെന്ന് വ്യോമയാന മന്ത്രാലയ സെക്രട്ടറി സാമിര്‍ കുമാര്‍ സിന്‍ഹയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ വിമാനത്തിലുള്ള 241 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.
Adjust Story Font
16

