സെങ്കോട്ടയ്യനെ എത്തിച്ച് വിജയ്; ടിവികെ രൂപീകരിച്ചതിന് ശേഷം ആദ്യമെത്തുന്ന പ്രമുഖൻ
എംജിആര്‍, ജയലളിത തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച് പരിചയമുണ്ട് സെങ്കോട്ടയ്യന്

ചെന്നൈ: മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് കെ.എ സെങ്കോട്ടയ്യന്‍, വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ( ടിവികെ ) അംഗ്വതമെടുത്തു.
എംജിആര്‍ വിശ്വസ്തനായി അറിയിപ്പെടുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരനുമായ സെങ്കോട്ടയ്യന്‍ പനയൂരിലെ ടിവികെ ആസ്ഥാനത്ത് എത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ടിവികെ രൂപീകരിച്ച ശേഷം പാര്‍ട്ടിയിലേക്ക് എത്തുന്ന ആദ്യ പ്രമുഖ നേതാവാണ് സെങ്കോട്ടയ്യന്‍.
ഒന്‍പത് തവണ എംഎല്‍എയായ കെ എ സെങ്കോട്ടയ്യന്‍ ഇന്നലെയാണ് നിയമസഭാംഗത്വം രാജിവച്ചത്. സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേരുമെന്ന് ഇന്നലെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സെങ്കോട്ടയ്യനൊപ്പം എഐഎഡിഎംകെ മുന്‍ എംപി വി സത്യഭാമ ഉള്‍പ്പെടെ നിരവധി പേരും വിജയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.
ഭരണകക്ഷിയായ ഡിഎംകെ, സെങ്കോട്ടയ്യനെ പാർട്ടിയിൽ ചേര്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ദീർഘകാല എതിരാളികളുമായി ചേരുന്നത് തന്റെ വിശ്വസ്തർക്ക് ഇഷ്ടമല്ലാതിരുന്നതിനാൽ അദ്ദേഹം ആ നിർദ്ദേശം നിരസിക്കുകയായിരുന്നു. എംജിആര്‍, ജയലളിത തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച് പരിചയമുണ്ട് അദ്ദേഹത്തിന്. ഈ പാരമ്പര്യവുമായാണ് അദ്ദേഹം വിജയ്‌യുടെ പാർട്ടിയിലെത്തുന്നത്.
അതേസമയം പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് സെങ്കോട്ടയ്യനെ എഐഎഡിഎംകെ നേരത്തെ പുറത്താക്കിയിരുന്നു.
Adjust Story Font
16

