വിമാനദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുമായി വിശ്വാസ് കുമാർ ആശുപത്രി വിട്ടു; കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ അന്വേഷണ സംഘം
വിമാനാപകടത്തിൽ നിന്ന് അത്ഭുകരമായ രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാസ് കുമാർ രമേശ്

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് അത്ഭുകരമായ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേശ് ആശുപത്രി വിട്ടു. അന്വേഷണസംലത്തിന്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിശ്വാസ് കുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു.
അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് വിശ്വാസുള്ളത്. അപകടത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ചോദിച്ചറിയാനുണ്ട്. ഇതിന് പുറമെ ബ്ലാക്ക് ബോക്‌സ് പരിശോധ കൂടി കഴിഞ്ഞാൽ മാത്രമേ എന്താണ് എയർ ഇന്ത്യ വിമാനാപകടത്തിൽ സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നിഗമനത്തിലെത്താൻ സാധിക്കൂ.
'ഞാനും മരിക്കുകയാണെന്നാണ് കരുതിയത്.എന്‍റെ കണ്‍മുന്നില്‍വെച്ച് ആളുകള്‍ മരിച്ചുവീഴുകയായിരുന്നു.. ഞാൻ എങ്ങനെ അതിജീവിച്ചു എന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല,"- എന്നായിരുന്നു വിശ്വാസ് ആശുപത്രിയില്‍ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
അതേസമയം, വിമാനാപകടത്തിൽ മരിച്ച ഇളയ സഹോദരന്റെ അന്ത്യ കർമങ്ങൾ നടത്താനായി വീട്ടിലേക്ക് പോകുമെന്നും വിശ്വാസ് പറഞ്ഞതായി ആജ് തക്ക് റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 12 നായിരുന്നു പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർഇന്ത്യയുടെ AI171 വിമാനം ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലും കാന്റീനിലും ഇടിച്ചുകയറി പൊട്ടിത്തെറിച്ചത്. ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനായ രമേശും സഹോദരൻ അജയും ഉണ്ടായിരുന്നു.വിശ്വാസ് ഒഴികെ ബാക്കിയുള്ളവരെല്ലാം അപകടത്തിൽ കൊല്ലപ്പെട്ടു.
169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ എന്നിവരുൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. രണ്ട് പൈലറ്റുമാരും ഉൾപ്പെടെ 12 ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ വിശ്വാസ് നടന്നുവരുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽമീഡിയിൽ വൈറലായിരുന്നു.
അഗ്‌നി ഗോളങ്ങൾക്കിടയിൽ നിന്ന് മൊബൈൽ ഫോണും കയ്യിൽ പിടിച്ച് പുറത്തേക്ക് വരുന്ന വിശ്വാസിന്റെ വീഡിയോ പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം പങ്കുവെക്കുകയും ചെയ്തു. കത്തുന്ന ഹോസ്റ്റൽ കെട്ടിടത്തിന് സമീപമുള്ള ഗേറ്റിലൂടെ ഒരാൾ പുറത്തേക്ക് വരുന്നത് കണ്ടെന്നും എന്നാൽ അത് വിമാനത്തിലുണ്ടായിരുന്ന ആളായിരുന്നെന്ന് ആദ്യം മനസിലായില്ലെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അദ്ദേഹത്തെ ആശുപത്രിയിലാക്കാനുള്ള ശ്രമങ്ങളെ വിശ്വാസ് കുമാർ ആദ്യം തടഞ്ഞു. തന്റെ സഹോദരൻ തീയിൽ വെന്തുരുകയാണെന്നായിരുന്നു അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നതെന്നും ആംബുലൻസ് സർവീസ് ജീവനക്കാരൻ കഴിഞ്ഞദിവസം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് താനും ആ വിമാനത്തിലുണ്ടായിരുന്ന ആളാണെന്ന് വിശ്വാസ് പറഞ്ഞതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ വിശ്വാസിന് ശരീരത്തിലാകെ പൊള്ളലേറ്റിരുന്നു.
Adjust Story Font
16

