അജിത് പവാറിൻ്റെ വിയോഗം; പാർട്ടിയിലും കുടുംബത്തിലും അവശേഷിപ്പിക്കുന്നത് അനിശ്ചിതത്വം
എൻസിപി ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും തമ്മിലുള്ള ലയനചർച്ചകൾ അന്തിമഘട്ടത്തിലുള്ളപ്പോഴാണ് മരണം അജിത് കുമാറിനെ തട്ടിയെടുത്തത്

- Published:
28 Jan 2026 4:09 PM IST

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ മരണം പവാർ കുടുംബത്തിലും എൻസിപിയിലും ഉണ്ടാക്കുന്ന അനിശ്ചിതത്വം ചെറുതല്ല. ബുധനാഴ്ച വിമാനം തകർന്ന് അജിത് പവാർ മരിക്കുന്നതിന് മുമ്പ് പവാർ കുടുംബത്തിൽ വളരെ സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടിരുന്നു. തർക്കം പരിഹരിച്ച് എൻസിപികളുടെ ലയനവും ശരദ് പവാറിൻ്റെ പിൻഗാമിയായി അജിത് പവാറിനെ അവരോധിക്കാനുള്ള തീരുമാനവും കുടുംബം കൈക്കൊണ്ടിരുന്നു. എൻസിപി ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും തമ്മിലുള്ള ലയനചർച്ചകൾ അന്തിമഘട്ടത്തിലുള്ളപ്പോഴാണ് മരണം അജിത് കുമാറിനെ തട്ടിയെടുത്തത്.
85 കാരനായ ശരദ് പവാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കാനും അനന്തരവൻ അജിത് പവാറിന് പാർട്ടി ചുമതല കൈമാറാനുമാണ് തീരുമാനിച്ചിരുന്നത്. മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പലയിടത്തും ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും സഹകരിച്ചത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ശേഷമുള്ള നേതാക്കളുടെ പ്രതികരണവും ലയനത്തിലേക്കാണ് വിരൽചൂണ്ടിയിരുന്നത്.
അജിത് പവാറിൻ്റെ അപ്രതീക്ഷിത വിയോഗം എൻസിപിയുടെ ഇരുവിഭാഗങ്ങളിലും പവാർ കുടുംബത്തിലും വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. 85-ാം വയസിലും പാർട്ടി നയിക്കേണ്ട ഉത്തരവാദിത്തം ശരദ് പവാർ ഏറ്റെടുക്കേണ്ടി വരും. മകൾ സുപ്രിയ സുലെയോ രോഹിത് പവാറോ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ തരത്തിൽ പാകപ്പെട്ടിട്ടില്ല എന്നത് ശരദ് പവാറിനെ അലട്ടുന്ന വലിയ പ്രതിസന്ധിയാണെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ബാരാമതിയോട് എന്നും ഹൃദയബന്ധം സൂക്ഷിച്ചിരുന്ന നേതാവാണ് അജിത് പവാർ. ബരാമതിയിലെ ചെറിയ രാഷ്ട്രീയ നീക്കങ്ങൾ പോലും അജിത് പവാറിന് ഏറെ പ്രധാനപ്പെട്ടതായിരുന്നു. ബുധനാഴ്ചയിലെ അപകടവും സില പരിഷദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുന്നതിനിടെയാണ്. ക്യാബിനറ്റ് യോഗം കഴിഞ്ഞ ശേഷമാണ് രാവിലെ ബാരാമതിയിലേക്ക് പ്രചാരണത്തിനായി അജിത് പവാർ യാത്ര തിരിച്ചത്.
Adjust Story Font
16
