Quantcast

അമിത് ഷായെ സിബിഐ കസ്റ്റഡിയിൽ വിട്ട ജസ്റ്റിസ് അഖില്‍ ഖുറേഷിയില്ലാതെ കൊളീജിയം ശിപാർശ

സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷായെ ജസ്റ്റിസ് ഖുറേഷി സിബിഐ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലയളവില്‍ ഷായ്ക്ക് രണ്ടു ദിവസം സബർമതി ജയിലിൽ കഴിയേണ്ടി വന്നിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-08-19 09:19:29.0

Published:

19 Aug 2021 7:40 AM GMT

അമിത് ഷായെ സിബിഐ കസ്റ്റഡിയിൽ വിട്ട ജസ്റ്റിസ് അഖില്‍ ഖുറേഷിയില്ലാതെ കൊളീജിയം ശിപാർശ
X

ന്യൂഡൽഹി: സുപ്രിംകോടതി ജഡ്ജിമാരായി കൊളീജിയം ശിപാർശ ചെയ്ത പട്ടികയിൽ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ അബ്ദുൽ ഹാമിദ് ഖുറേഷിയില്ല. രാജ്യത്തെ മുതിർന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ ഒരാളായ ഖുറേഷി, ഒരു ദശാബ്ദം മുമ്പ് അമിത് ഷായെ സിബിഐ കസ്റ്റഡിയിൽ വിട്ട ന്യായാധിപനാണ്. സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കണം എന്നാവശ്യപ്പെട്ട് ഒമ്പതു പേരുടെ പട്ടികയാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ കൊളിജീയം കേന്ദ്രസർക്കാറിന് കഴിഞ്ഞ ദിവസം കൈമാറിയത്.

സുപ്രിംകോടതി കൊളീജിയത്തിലെ മുതിർന്ന മൂന്നാമത്തെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ആർഎഫ് നരിമാൻ വിരമിച്ച് ഒരാഴ്ചക്കുള്ളിലാണ് ശിപാർശ സമർപ്പിക്കപ്പെട്ടത്. ജസ്റ്റിസ് അഖിൽ ഖുറേഷിയെപ്പോലുള്ള മുതിർന്ന ജഡ്ജിമാരെ പരമോന്നത കോടതിയിൽ നിയോഗിക്കണം എന്ന് ജസ്റ്റിസ് നരിമാൻ നിർദേശിച്ചിരുന്നതായി ടെലഗ്രാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൊളീജിയത്തിലെ അഭിപ്രായ ഭിന്നതകൾ മൂലം തീരുമാനം വൈകിയതായും റിപ്പോർട്ടിൽ പറയുന്നു.

ആഗസ്ത് 12നാണ് ജസ്റ്റിസ് നരിമാൻ വിരമിച്ചത്. ഇതിന് പിന്നാലെ അഞ്ചംഗ കൊളീജിയം യോഗം ചേർന്ന് ഒമ്പത് പേരുടെ പട്ടിക തയ്യാറാക്കി കേന്ദ്രസർക്കാറിന് സമർപ്പിക്കുകയായിരുന്നു. അടുത്ത വർഷം മാർച്ചിലാണ് ജസ്റ്റിസ് ഖുറേഷി വിരമിക്കേണ്ടത്.

സൊഹ്‌റാബുദ്ദീൻ-കൗസർബി വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷായെ ജസ്റ്റിസ് ഖുറേഷി 2010ൽ സിബിഐ കസ്റ്റഡിയിൽ വിട്ടത്. അന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജായിരുന്ന ഖുറേഷിയുടെ വിധി പ്രകാരം ഷാ രണ്ടു ദിവസം സബർമതി ജയിലിൽ കഴിയേണ്ടി വന്നിരുന്നു.

ഗാന്ധിനഗറിലെ സിബിഐ ആസ്ഥാനത്തെത്തുന്ന അമിത് ഷാ

ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് ഖുറേഷി പിന്നീട് ബോംബെ ഹൈക്കോടതിയിലെത്തി. 2019ലാണ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. 40 ജഡ്ജിമാരുള്ള മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണ് കൊളീജിയം ജസ്റ്റിസ് ഖുറേഷിയെ നിർദേശിച്ചിരുന്നത്. എന്നാൽ നരേന്ദ്രമോദി സർക്കാർ ഈ നിർദേശം സ്വീകരിച്ചില്ല. പിന്നാലെയാണ് ഇദ്ദേഹം നാലു ജഡ്ജിമാര്‍ മാത്രമുള്ള ത്രിപുര ഹൈക്കോടതിയിലേക്ക് നിയോഗിക്കപ്പെട്ടത്. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളിജീയമാണ് തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോയിരുന്നത്.

ചീഫ് ജസ്റ്റിസ് എൻവി രമണ, യുയു ലളിത്, എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഢ്, എൽ നാഗേശ്വര റാവു എന്നിവരാണ് നിലവിലെ കൊളീജിയം അംഗങ്ങൾ. ചൊവ്വാഴ്ച രാത്രി എട്ടര വരെ പേരുകൾ ചർച്ച ചെയ്ത കൊളീജിയം അന്ന് വൈകിട്ട് തന്നെ കേന്ദ്രത്തിന് കത്തു നൽകുകയായിരുന്നു. ജസ്റ്റിസ് എ.എസ് ഓഖ (കർണാടക ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് വിക്രംനാഥ് (ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജെകെ മഹേശ്വരി (സിക്കിം ചീഫ് ജസ്റ്റിസ്) ജസ്റ്റിസ് എംഎം സുന്ദരേശ് (ചെന്നൈ), പിഎസ് നരസിംഹ (മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ), ജസ്റ്റിസ് സി.ടി രവികുമാർ (കേരളം) വനിതാ ജഡ്ജിമാരായ ജസ്റ്റിസ് ബി.വി നാഗരത്‌ന (കർണാടക), ജസ്റ്റിസ് ഹിമ കോലി (തെലങ്കാന), ജസ്റ്റിസ് ബേല എം ത്രിവേദി (ഗുജറാത്ത്) എന്നിവരുടെ പേരുകളാണ് കൊളീജിയം ശിപാർശയിലുള്ളത്.

പട്ടികയിലുള്ള മിക്കവരും സർവീസിലും അനുഭവസമ്പത്തിലും ജസ്റ്റിസ് അഖിൽ ഖുറേഷിക്ക് താഴെയുള്ളവരാണ്. അതേസമയം, ഹൈക്കോടതി ജഡ്ജിമാരെ സുപ്രിംകോടതിയിലേക്ക് നിയോഗിക്കണം എന്ന് ചട്ടമില്ല. എന്നാൽ സീനിയോറിറ്റി പരിഗണിക്കുന്നതാണ് ഇക്കാര്യത്തിലെ കീഴ്‌വഴക്കം.

ചീഫ് ജസ്റ്റിസിന് അതൃപ്തി

അതിനിടെ, സുപ്രിം കോടതി ജഡ്ജിമാരുടെ നിയമന പട്ടികയുമായി ബന്ധപ്പെട്ട വാർത്തകളിൽ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട നടപടികൾ പവിത്രതയുള്ളതാണ്. അതിനെ മാധ്യമസുഹൃത്തുക്കൾ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് നവീൻ സിൻഹയ്ക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് ചീഫ് ജസ്റ്റിസിൻറെ പരാമർശം.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണ്. കൊളീജിയത്തിന് മുന്നിലിരിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് പ്രചാരണങ്ങൾ ഉണ്ടാകുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story