സ്ഥാനാർഥി നിർണയത്തിൽ അമർഷം: കൊൽക്കത്തയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരുടെ പ്രതിഷേധം
സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വെള്ളിയാഴ്ച സാൾട്ട് ലേക്കിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് ഇരച്ചെത്തിയത്

- Published:
21 March 2026 11:13 AM IST

കൊൽക്കത്ത: സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പശ്ചിമബംഗാൾ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷം. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വെള്ളിയാഴ്ച സാൾട്ട് ലേക്കിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് ഇരച്ചെത്തിയത്. ബെലിയാഘട്ട, എന്റാലി, ഹൗറ, ഗോസബ, കുൽപ്പി എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.
ബെലിയാഘട്ടയിൽ പാർത്ഥ ചൗധരിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ആദ്യം ഓഫീസിലെത്തിയത്. ബിജെപി ജനറൽ സെക്രട്ടറി ലോക്കറ്റ് ചാറ്റർജിയുമായി പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിനിടെ മറ്റ് മണ്ഡലങ്ങളിൽ നിന്ന് ഉള്ളവർ കൂടി പ്രതിഷേധവുമായി എത്തുകയായിരുന്നു. അതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ഇവർ പാർട്ടി ഓഫീസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തങ്ങൾ പറയുന്നവരെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി.
സ്ഥിതിഗതികൾ ശാന്തമാക്കാൻ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ, ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭൂപേന്ദ്ര യാദവ് എന്നിവർ നേരിട്ട് പ്രതിഷേധക്കാരുമായി മണിക്കൂറുകളോളം ചർച്ച നടത്തി. 'പ്രവർത്തകർ വികാരാധീനരായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ബിജെപി അവരുടെ പ്രതീക്ഷകളുടെ കേന്ദ്രമായി മാറിയെന്നതിന്റെ തെളിവാണിത്. ചില സ്ഥാനാർത്ഥികൾക്കെതിരെയുള്ള പരാതികൾ ഞങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ പറഞ്ഞു.ബംഗാളിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കെതിരെ പ്രതിഷേധം പടരുന്ന സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഡൽഹിക്ക് തിരിച്ചു. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി മൂന്നാം പട്ടികയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന.
Adjust Story Font
16
