കീഴാടി ഉത്ഖനനം: റിപ്പോർട്ട് തിരുത്താനാവില്ലെന്ന് വ്യക്തമാക്കി എഎസ്‌ഐക്ക് ആർക്കിയോളജിസ്റ്റ് അമർനാഥ് രാമകൃഷ്ണയുടെ കത്ത്
2023 ജനുവരിയിലാണ് രാമകൃഷ്ണ 982 പേജുള്ള തന്റെ റിപ്പോർട്ട് എഎസ്‌ഐക്ക് കൈമാറിയത്.

ന്യൂഡൽഹി: കീഴാടി ഉത്ഖനനത്തിലെ തന്റെ കണ്ടെത്തലുകൾ തിരുത്താൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കത്തയച്ച് ആർക്കിയോളജിസ്റ്റ് കെ. അമർനാഥ് രാമകൃഷ്ണ. തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു ഗവേഷണ കേന്ദ്രങ്ങളിലൊന്നായ കീഴാടിയിലെ തന്റെ കണ്ടെത്തലുകളെയും ഉപയോഗിച്ച രീതിശാസ്ത്രത്തെയും ന്യായീകരിക്കുന്ന കത്ത് എഎസ്‌ഐയുടെ (പര്യവേഷണ-ഖനന) ഡയറക്ടർ ഹേമസാഗർ എ നായിക്കിനാണ് അയച്ചത്.
2023 ജനുവരിയിലാണ് രാമകൃഷ്ണ 982 പേജുള്ള തന്റെ റിപ്പോർട്ട് എഎസ്‌ഐക്ക് കൈമാറിയത്. ഇതിന് മുമ്പ് 2016ൽ പ്രാഥമിക റിപ്പോർട്ടും 2017ൽ ഇടക്കാല റിപ്പോർട്ടും കൈമാറിയിരുന്നു. കൈമാറി രണ്ട് വർഷങ്ങൾക്ക് ശേഷം 2025 മേയ് 23നാണ് റിപ്പോർട്ട് കൂടുതൽ ആധികാരികമാക്കണം എന്നാവശ്യപ്പെട്ട് എഎസ്‌ഐക്ക് രാമകൃഷ്ണക്ക് കത്തയച്ചത്. എന്നാൽ എഎസ്‌ഐയുടെ വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടി പറയുകയും റിപ്പോർട്ട് ഒരു കാരണവശാലും തിരുത്തില്ലെന്നുമാണ് രാമകൃഷ്ണ വ്യക്തമാക്കിയിരിക്കുന്നത്.
സ്ഥലങ്ങളുടെ കാലഗണന പുനർനിർണയിക്കണം എന്നാണ് എഎസ്‌ഐയുടെ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും പഴയ തീയതി പരമാവധി ബിസി 300ന് മുമ്പുള്ള എവിടെയെങ്കിലും ആയിരിക്കാമെന്നാണ് എഎസ്‌ഐ പറയുന്നത്.
2017ൽ രാമകൃഷ്ണയെ പെട്ടെന്ന് സ്ഥലം മാറ്റിയതോടെയാണ് കീഴാടിയിലെ ഗവേഷണം രാഷ്ട്രീയ ചർച്ചയായത്. കാര്യമായ കണ്ടെത്തലുകളുടെ അഭാവം ചൂണ്ടിക്കാട്ടി എഎസ്‌ഐ ഖനനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിന് ശേഷം മാത്രമാണ് തമിഴ്‌നാട് സംസ്ഥാന പുരാവസ്തു വകുപ്പിന് ഖനനം പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്. 13,000ൽ അധികം പുരാവസ്തുക്കളാണ് പിന്നീട് ഇവിടെ നിന്ന് കണ്ടെടുത്തത്. സംഘകാലഘട്ടത്തിലോ അതിന് മുമ്പോ ഉള്ള പ്രധാനപ്പെട്ട ഒരു സംസ്‌കാര കേന്ദ്രമായിരുന്നു കീഴാടിയെന്ന അവകാശവാദങ്ങളെ ശക്തിപ്പെടുത്തുന്നതായിരുന്നു ഈ കണ്ടെത്തലുകൾ.
Adjust Story Font
16

