Quantcast

വിറ്റഴിക്കുന്നത് രാജ്യത്തിന്‍റെ സ്വത്ത്, മോദിയുടേതോ ബിജെപിയുടേതോ അല്ല: മമത ബാനര്‍ജി

'രാജ്യം മുഴുവൻ ഒരുമിച്ച് നിന്ന് ഈ ജനവിരുദ്ധ തീരുമാനത്തെ എതിർക്കും'

MediaOne Logo

Web Desk

  • Published:

    25 Aug 2021 3:05 PM GMT

വിറ്റഴിക്കുന്നത് രാജ്യത്തിന്‍റെ സ്വത്ത്, മോദിയുടേതോ ബിജെപിയുടേതോ അല്ല: മമത ബാനര്‍ജി
X

കേന്ദ്രസര്‍ക്കാരിന്‍റെ ധനസമാഹരണ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്‍റെ ആസ്തികള്‍ വില്‍ക്കാനുള്ള ഗൂഢതന്ത്രമാണിത്. ഈ ആസ്തികളൊക്കെ രാജ്യത്തിന്‍റേതാണ്. അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതോ ബിജെപിയുടെയോ അല്ലെന്നും മമത പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്ന് മമത പറഞ്ഞു- "ഈ സ്വത്തുക്കൾ രാജ്യത്തിന്‍റേതാണ്. ഇത് പ്രധാനമന്ത്രി മോദിയുടെയോ ബിജെപിയുടെയോ സ്വത്തല്ല. അവർക്ക് (കേന്ദ്രസർക്കാരിന്) അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു രാജ്യത്തിന്‍റെ ആസ്തികൾ വിൽക്കാൻ കഴിയില്ല. രാജ്യം മുഴുവൻ ഒരുമിച്ച് നിൽക്കുകയും ഈ ജനവിരുദ്ധ തീരുമാനത്തെ എതിർക്കുകയും ചെയ്യും"- മമത ബാനര്‍ജി വ്യക്തമാക്കി. ആസ്തികള്‍ വിറ്റ് സ്വരൂപിക്കുന്ന പണം തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയെന്നും മമത ബാനര്‍ജി ആരോപിച്ചു.

6 ലക്ഷം കോടി രൂപയുടെ ദേശീയ ധനസമാഹാരണ പദ്ധതിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസ്ഇൻവെസ്റ്റ്‌മെന്റ് നയം അനുസരിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത നയം അനുസരിച്ച് സർക്കാർ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം. 2022ൽ ആരംഭിച്ച് 2025ൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്. ദേശീയപാത, മൊബൈൽ ടവറുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുന്നത്.

മികച്ച രീതിയിൽ ലാഭമുണ്ടാക്കാത്ത മേഖലകൾ സ്വകാര്യവത്കരിക്കുക എന്നതാണ് സർക്കാർ നയമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇത്തരത്തിൽ സ്വകാര്യവത്കരിച്ചാൽ മേഖലയിലെ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള ഫണ്ട് കേന്ദ്രസർക്കാരിന് ലഭിക്കും. സ്വകാര്യവത്കരണം വഴി സ്വത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് നഷ്ടമാകില്ലെന്നും സ്വകാര്യ വ്യക്തികൾ നിശ്ചിത കാലയളവിന് ശേഷം ഈ സ്വത്തുക്കൾ സർക്കാരിന് തിരികെ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story