ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവര്‍ പിടിയില്‍
പരിഭ്രാന്തയായി നിലവിളിച്ച കുട്ടിയെ വാഹനത്തിൽ നിന്ന് ഇയാൾ തള്ളിയിടുകയും ചെയ്തു

representative image
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 54കാരന്‍ പിടിയില്‍. ഓട്ടോ ഡ്രൈവറായ കേശവ് യാദവിനെ പോക്‌സോ കേസ് പ്രകാരം മലാഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തില്‍ പരിഭ്രാന്തയായി നിലവിളിച്ച കുട്ടിയെ വാഹനത്തില്‍ നിന്ന് വലിച്ച് താഴെയിടുകയും ചെയ്തു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
മലാഡ് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ലൈംഗികാതിക്രമം നേരിട്ടതെന്നാണ് പൊലീസ് ഭാഷ്യം. കോളജ് വിട്ടുവരികയായിരുന്ന വിദ്യാര്‍ഥിനി എസ്‌വി റോഡില്‍ ഓട്ടോറിക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം നിര്‍ത്തിയ ഓട്ടോക്കാരനോട് സുരാന ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. റോഡില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുകയാണെന്നും സീറ്റിന്റെ ഒത്ത നടുക്ക് ഇരിക്കാന്‍ ഡ്രൈവര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ഥിനി പറഞ്ഞ വഴിയിലൂടെയായിരുന്നില്ല ഇയാള്‍ പോയിരുന്നതെന്നും വണ്ടി നിര്‍ത്താന്‍ കുട്ടി ആവശ്യപ്പെട്ടപ്പോള്‍ വാഹനത്തിന് വേഗത കൂട്ടിയെന്നും പൊലീസ് പറഞ്ഞു.
പരിഭ്രാന്തയായ കുട്ടി ഒച്ച വെച്ചതോടെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍, കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വാഹനത്തില്‍ നിന്നും വലിച്ച് താഴെയിടുകയായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം, കൊലപാതകശ്രമം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. മലാഡ് പൊലീസ് സ്റ്റേഷന്‍ എസ്പി സന്ദീപ് യാദവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Adjust Story Font
16

