Quantcast

'സൗഹൃദം സമ്മതമായി വ്യാഖ്യാനിക്കരുത്': ബലാത്സംഗ കേസില്‍ ബോംബെ ഹൈക്കോടതി

ബലാത്സംഗ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

MediaOne Logo

Web Desk

  • Published:

    28 Jun 2022 5:52 AM GMT

സൗഹൃദം സമ്മതമായി വ്യാഖ്യാനിക്കരുത്: ബലാത്സംഗ കേസില്‍ ബോംബെ ഹൈക്കോടതി
X

മുംബൈ: ഒരു പെൺകുട്ടി ആൺകുട്ടിയോട് സൗഹാർദത്തോടെ പെരുമാറുന്നത് അവളുമായി ലൈംഗികബന്ധം സ്ഥാപിക്കാനുള്ള സമ്മതമായി വ്യാഖ്യാനിക്കരുതെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് ഭാരതി ദാംഗ്രെ ജൂണ്‍ 24ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണമുള്ളത്. വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ആശിഷ് ചാക്കോർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ഭാരതി ദാംഗ്രെ തള്ളിയത്.

താന്‍ ആശിഷ് ചാക്കോറുമായി സൗഹൃദത്തിലായിരുന്നുവെന്ന് യുവതി പരാതിയില്‍ പറഞ്ഞു. വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ ആശിഷ് ലൈംഗികബന്ധത്തിന്‌ നിർബന്ധിച്ചു. എന്നാല്‍ ഗർഭിണിയായതോടെ വിവാഹ വാഗ്ദാനം പാലിക്കാൻ ഇയാൾ തയ്യാറായില്ലെന്നും യുവതി വ്യക്തമാക്കി. അതേസമയം യുവതിയുടെ സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ആശിഷ് ചാക്കോര്‍ വാദിച്ചു.

"ഒരു പെൺകുട്ടിയുടെ സൗഹൃദം ശാരീരിക ബന്ധം സ്ഥാപിക്കാനുള്ള അവളുടെ സമ്മതമായി വ്യാഖ്യാനിക്കരുത്" എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ പറഞ്ഞു. ശാരീരിക ബന്ധത്തിന് സമ്മതം നൽകാൻ യുവതി നിർബന്ധിതയായോ എന്നറിയാൻ ആശിഷ് ചാക്കോറിനെതിരായ പരാതിയില്‍ പൊലീസ് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.സ്ത്രീയുടെ സൗഹൃദം ലൈംഗിക ബന്ധത്തിന് നിർബന്ധിക്കാനുള്ള ലൈസൻസ് പുരുഷന് നൽകുന്നില്ലെന്നും ആശിഷ് ചാക്കോറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ജഡ്ജി വ്യക്തമാക്കി.

Summary- The Bombay High Court has observed that merely because a girl is friendly with a boy, it does not allow the boy to construe it as her consent to establish a sexual relationship with her and rejected the pre-arrest bail plea of a man accused of impregnating a woman under the pretext of marriage.

TAGS :

Next Story