ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് രാജിവച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി

ന്യൂഡൽഹി: ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ഡൽഹിയിൽ വെച്ചാണ് അദ്ദേഹം ഔദ്യോഗികമായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജി സമർപ്പിച്ചത്. രാജിവെക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയും രാജിവെച്ചു.
കാരണം ബോധിപ്പിക്കാതെയാണ് അപ്രതീക്ഷിത രാജിയെന്നും ഞെട്ടലുണ്ടാക്കിയെന്നും മമത ബാനർജി പ്രതികരിച്ചു. നിലവിൽ തമിഴ്നാട് ഗവർണറായ ആർ.എൻ രവി ഗവർണറാകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചതായി മമത വ്യക്തമാക്കി. ആർ.എൻ രവിയെ നിയമിച്ചതിൽ കൂടിയാലോചിച്ചിട്ടില്ലെന്നും കേന്ദ്രം ഫെഡറൽ മനോഭാവത്തെ ദുർബലപ്പെടുത്തുന്നുവെന്നും മമത ബാനർജി പറഞ്ഞു.
മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്നതിനിടയിലാണ് ആനന്ദബോസിനെ ബംഗാൾ ഗവർണറായി നിയമിക്കുന്നത്. 1951ന് ജനുവരി രണ്ടിന് കോട്ടയം മാന്നാനത്ത് ജനിച്ച അദ്ദേഹം 1977ലാണ് ഐ.എ.എസിൽ ചേരുന്നത്. കേരളത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി, വിവിധ ജില്ലകളിൽ കലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ബി.ജെ.പിയിൽ ചേരുന്നത്. പാലക്കാട് കോട്ട മൈതാനത്ത് നടന്ന ബി.ജെ.പി പൊതുസമ്മേളനത്തിൽ അന്ന് പാർട്ടി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്.
Adjust Story Font
16

