ബിഹാർ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ
ഇരുമുന്നണികളിലും ധാരണയിലെത്തിയ സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും

Photo|Special Arrangement
ന്യൂഡൽഹി: ബീഹാറിൽ സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ. ഇരുമുന്നണികളിലും ധാരണയിലെത്തിയ സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. മഹാസഖ്യത്തിൽ ഇടതു പാർട്ടികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എഐഎംഐഎം പാർട്ടി 100 സീറ്റുകളിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്.
ഒന്നാം ഘട്ട വോട്ടെടുപ്പിന് 26 ദിവസങ്ങൾ ബാക്കിനിൽക്കെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ആവാത്തത് ഇരു മുന്നണികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നോടിയായി നേതാക്കളുടെ കൂടിയാലോചനകൾ തുടരുകയാണ്. എൽജെപിയുടെ യോഗം ഡൽഹിയിൽ ചേർന്നു. എൽജെപിക്ക് 26 സീറ്റുകൾ വരെ നൽകാനാണ് ധാരണ. തിങ്കളാഴ്ചയോടുകൂടി ഇരുമുന്നണികളും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിടുമെന്നാണ് സൂചന.
നാളെ ബിജെപിയുടെ കോർ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ജെഡിയു 103 സീറ്റുകളിലും ബിജെപി 102 സീറ്റുകളിലുമാകും മത്സരിക്കുക. മഹാ സഖ്യത്തിലും പ്രതിസന്ധി രൂക്ഷമാണ്. 60 സീറ്റുകൾ വേണമെന്ന ഇടതു പാർട്ടികളുടെ ആവശ്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടെ മജ്‌ലിസ് പാർട്ടി 100 സീറ്റുകളിൽ മത്സരിക്കും എന്നാണ് റിപ്പോർട്ട്. മഹാസഖ്യത്തോടൊപ്പം ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ആർജെഡി വഴങ്ങാത്ത പശ്ചാത്തലത്തിൽ ന്യൂനപക്ഷ മേഖലകളിൽ എല്ലാം സ്ഥാനാർഥികളെ നിർത്തും.
അതിനിടെ രാഘവപൂരിൽ തേജസ്വി യാദവ് തോൽക്കും എന്ന് ജൻ സ്വരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ പറഞ്ഞു. ആർജെഡിയുടെ വിജയം ഇനി രാഘവപൂരിൽ ഉണ്ടാകില്ലെന്നും ജൻ സ്വരാജ് പാർട്ടി മുന്നേറുമെന്ന ആത്മവിശ്വാസമാണ് പ്രശാന്ത് കിഷോർ പങ്കുവെക്കുന്നത്.
Adjust Story Font
16

