'കന്നട ഭാഷയെയും ജനങ്ങളെയും തൊട്ടാല്‍ വിവരമറിയും'; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
'സ്വന്തം ഭാഷ പറയുന്നതിൽ നിന്ന് ഒരാളെയും തടയാൻ പാടില്ല'

ചിത്രദുർഗ: കർണാടകയിലെ ജനങ്ങളെയും അവരുടെ ഭാഷയെയും ആക്രമിച്ചാൽ ബിജെപിയും ആർഎസ്എസും കോൺഗ്രസിന്റെ തനിരൂപം കാണേണ്ടിവരുമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിലെ ചിത്രദുർഗയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. സെൻട്രൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ എഴുതാൻ അനുവദിക്കൂയെന്നും ഒരുപ്രാദേശിക ഭാഷയിലും എഴുതാനാകില്ലെന്നും ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്.
'പരസ്പരം സംസാരിക്കാൻ മാത്രമുള്ള ഒന്നല്ല ഭാഷ. ഏതൊരു ഭാഷയും അവരുടെ ചരിത്രവും സംസ്‌കാരവുമാണ്. സ്വന്തം ഭാഷ പറയുന്നതിൽ നിന്ന് ഒരാളെയും തടയാൻ പാടില്ല. ആർഎസ്എസും ബി.ജെ.പിയും വളർത്തിയെടുക്കുന്ന കാര്യങ്ങൾ ഇതിനെയെല്ലാം തടയാനാണെന്നും രാഹുൽ ആരോപിച്ചു. 'അവർക്ക് കന്നഡ ഒരു ദ്വിതീയ ഭാഷയാണ്. അത് ബഹുമാനിക്കപ്പെടേണ്ട കാര്യമല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം കന്നഡയ്ക്ക് പ്രാഥമിക പ്രാധാന്യമുണ്ട്. എന്തുകൊണ്ടാണ് കന്നഡയിൽ പരീക്ഷകൾ നടത്താൻ കഴിയാത്തതെന്ന് തൊഴിൽരഹിതരായ യുവാക്കൾ തന്നോട് ചോദിച്ചതെന്നും രാഹുൽ പറഞ്ഞു. കന്നഡയിൽ പരീക്ഷ എഴുതാൻ ആളുകളെ അനുവദിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു,
'കർണാടകയിലെ ജനങ്ങളോട് അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് നിർദേശിക്കാൻ ആർക്കും അവകാശമില്ല. സ്വന്തം കുട്ടികൾ ഏത് ഭാഷയിൽ പരീക്ഷ എഴുതണമെന്ന് ആ സംസ്ഥാനത്തെ ജനങ്ങളോട് ആരും പറയാൻ പോകുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. കർണാടകയിലെ ജനങ്ങൾ കന്നഡയും തമിഴ്നാട്ടിലെ ജനങ്ങൾ തമിഴും കേരളത്തിലെ ജനങ്ങൾ മലയാളവും സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് അനുവദിക്കണം. കഴിഞ്ഞ 45 വർഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയർന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
കർഷകരെ സഹായിക്കാൻ കർണാടകയിൽ ഭരണകക്ഷിയായ ബിജെപി എന്താണ് ചെയ്തത്. ബിജെപിയും ആർഎസ്എസും രാജ്യത്ത് വിദ്വേഷം പടർത്തുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ചിത്രദുർഗ ജില്ലയിലെ മൊളകൽമുരുനഗരത്തിൽ നടന്ന പൊതുയോഗത്തിലാണ് രാഹുൽഗാന്ധി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.
Adjust Story Font
16

