കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
അണ്ണാമലൈ ആവശ്യപ്പെട്ട കോയമ്പത്തൂർ നോർത്തിൽ സിറ്റിങ് എംഎൽഎ വാനതി ശ്രീനിവാസൻ മത്സരിക്കും

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈക്ക് സീറ്റില്ല. ബിജെപി മത്സരിക്കുന്ന 27 സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 234 സീറ്റുകളുള്ള നിയമസഭയില്‍ ബിജെപി 27 സീറ്റിലെയും സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി എൽ.മുരുകൻ അവിനാശിയിലും, സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സത്തൂരിലും, മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ മൈലാപ്പൂരിലും മത്സരിക്കും.
കോയമ്പത്തൂർ സീറ്റ് വേണമെന്ന് അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിട്ടുനൽകാൻ വാനതി ശ്രീനിവാസനും തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് പാർട്ടിക്കുള്ളിൽ ചർച്ചകൾ നടത്താനാണ് അണ്ണാമലൈയുടെ നീക്കം. അതേസമയം, തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‍യുടെ നാമനിർദേശ പത്രികയിൽ പിഴവ് കണ്ടെത്തി. വിജയ്‍യുടെ പെരമ്പൂരിലെയും തിരുച്ചിറപ്പള്ളി ഈസ്റ്റിലെയും പത്രികകളിലാണ് വ്യത്യാസം കണ്ടത്.
വിജയ്ക്കെതിരെ കേസില്ലെന്നാണ് പെരമ്പൂർ പത്രികയിൽ പറയുന്നത്. എന്നാല്‍, രണ്ട് കേസുണ്ടെന്ന് തിരുച്ചിറപ്പള്ളിയിൽ നൽകിയ പത്രികയിൽ വിജയ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025ൽ മധുരയിൽ നടത്തിയ ടിവികെ സമ്മേളനവുമായി ബന്ധപെട്ടാണ് ആദ്യ കേസ്. പെരമ്പൂരിലെ പത്രികാസമർപ്പണത്തിന് ശേഷമാണ് രണ്ടാമത്തെ കേസ് എന്നാണ് വിജയ്‍യുടെ പത്രികയിൽ പറയുന്നത്. പെരമ്പൂരിൽ വിജയ്ക്ക് പുതിയ പത്രിക നൽകേണ്ടി വരും.
അതിനിടെ പാട്ടാളി മക്കൾ കച്ചി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 24 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മകൻ അൻപുമണിയുമായി പിണങ്ങിയ രാമദാസിന്റെ പാർട്ടി ഇത്തവണ വി.കെ ശശികലക്കൊപ്പം സഖ്യമായാണ് മത്സരിക്കുന്നത്. തമിഴ്നാട്ടിൽ 27 സീറ്റുകളിൽ കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിഎസ്ഐ മഹാ ഇടവക സെക്രട്ടറി ടി.ടി പ്രവീൺ കന്യാകുമാരി വിളവങ്കോട് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. തിരുവനന്തപുരം ജില്ലയിലെ സിഎസ്ഐ വോട്ടുകൾ ലക്ഷ്യമിട്ട് കൂടിയാണ് കോൺഗ്രസ് നീക്കം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്മാട് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി.
Adjust Story Font
16

