ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച് അസം സർക്കാർ
സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്

ഗുവാഹതി: ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച് അസം സർക്കാർ. ചൊവ്വാഴ്ചയാണ് അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025 മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് നിയസമഭയിൽ അവതരിപ്പിച്ചത്. ബിൽ പ്രകാരം, ബഹുഭാര്യത്വം ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. അതേസമയം, സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിംഗപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചയിൽനിന്ന് കോൺഗ്രസ്, സിപിഎം, റൈജോർ ദൾ എംഎൽഎമാർ ഇറങ്ങിപ്പോയിരുന്നു. ഇവരുടെ അഭാവത്തിലാണ് ഹിമന്ത ബിശ്വ ശർമ ബിൽ അവതരിപ്പിച്ചത്. ഈ സഭാകാലത്തുതന്നെ ബിൽ പാസാക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവംബർ ഒമ്പതിന് ചേർന്ന മന്ത്രി സഭായോഗം ബില്ലിന് അനുമതി നൽകിയിരുന്നു. ബിൽ പ്രകാരം, ബഹുഭാര്യത്വം ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. അതേസമയം, സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹിന്ദു കോഡ് അനുസരിച്ച് നിലവിൽ ബഹുഭാര്യത്വം കുറ്റകൃത്യമാണ്. മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് അനുവദനീയവുമാണ്. പുതിയ ബില്ലിന്റെ പരിധിയിൽനിന്ന് ഗോത്രവർഗ വിഭാഗങ്ങളെ ഒഴിവാക്കിയ സാഹചര്യത്തിൽ ഫലത്തിൽ മുസ്‌ലിംകളെയായിരിക്കും ഇത് കാര്യമായി ബാധിക്കുക. ഉത്തരാഖണ്ഡിൽ നടപ്പാക്കിയതുപോലുള്ള ഏകസിവിൽ കോഡിലേക്കുള്ള ചുവടുവെപ്പായും ബഹുഭാര്യത്വ ബില്ലിനെ പ്രതിപക്ഷം നോക്കിക്കാണുന്നുണ്ട്.
Adjust Story Font
16

