മുസ്‌ലിം വോട്ടുകൾ വെട്ടാൻ ബിജെപി സമ്മർദം ചെലുത്തുന്നു; ആത്മഹത്യ ഭീഷണിയുമായി ബിഎൽഒ
ജയ്പൂരിലെ ഹവാ മഹൽ നിയമസഭാ മണ്ഡലത്തിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 470 വോട്ടർമാരെ നീക്കം ചെയ്യാൻ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തായതായി ബിഎൽഒ കീർത്തി കുമാർ പറഞ്ഞു

- Published:
16 Jan 2026 2:10 PM IST

ജയ്‌പൂർ: രാജസ്ഥാനിൽ മുസ്‌ലിം വോട്ടുകൾ വെട്ടാൻ ബിജെപി സമ്മർദം ചെലുത്തുന്നതായി ബിഎൽഒ. ജയ്പൂരിലെ ഹവാ മഹൽ നിയമസഭാ മണ്ഡലത്തിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 470 വോട്ടർമാരെ നീക്കം ചെയ്യാൻ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തായതായി ബിഎൽഒ കീർത്തി കുമാർ പറഞ്ഞു. ഈ നീക്കം മുസ്‌ലിം വോട്ടർമാരെ ലക്ഷ്യം വച്ചുള്ളതാണെന്നും ഈ വോട്ടർമാരെയെല്ലാം താൻ ഇതിനകം പരിശോധിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ഇവിടെ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 974 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥി ബാൽമുകുന്ദ് ആചാര്യ വിജയിച്ചത്. മഹാരാജ് എന്നറിയപ്പെടുന്ന ജയ്പൂരിലെ ദക്ഷിണമുഖിജി ബാലാജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ഇയാൾ മുസ്‌ലിംകൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെയും പരാമർശങ്ങളുടെയും പേരിൽ കുപ്രസിദ്ധനാണ്.
സമ്മർദം താങ്ങാനാവാതെ ബിജെപി കൗൺസിലറെ ഫോണിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യുമെന്ന് കീർത്തി കുമാർ പറയുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 'മുഴുവൻ വോട്ടർമാരെയും ഞാൻ നീക്കം ചെയ്യാം അത് നിങ്ങൾക്കും മഹാരാജിനും തെരഞ്ഞെടുപ്പിൽ സുഖകരമായി വിജയിക്കാൻ സഹായിക്കും. കലക്ടറുടെ ഓഫീസിൽ വെച്ച് ഞാൻ ആത്മഹത്യ ചെയ്യും.' ഓഡിയോയിൽ കീർത്തി കുമാർ പറയുന്നു.
പ്രദേശത്തെ മറ്റൊരു ബൂത്തിലെ ബിഎൽഒ സരസ്വതി മീണക്ക് 158 വോട്ടർമാരെ നീക്കം ചെയ്യാൻ സമ്മർദമുണ്ടായതായും വെളിപ്പെടുത്തി. മുസ്‌ലിം വോട്ടുകളാണ് ഇവയെല്ലാം എന്നും അദ്ദേഹം പറഞ്ഞു. 'അവരെല്ലാം അവിടെ താമസിക്കുന്ന വോട്ടർമാരാണെന്ന് എസ്‌ഐആറിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രീതിയിൽ ഞങ്ങളെ സമ്മർദത്തിലാക്കാൻ കഴിയില്ല.' സരസ്വതി മീണ പറഞ്ഞു. അതേസമയം, ഭൂരിപക്ഷം ഹിന്ദു വോട്ടർമാരുള്ള അഞ്ച് സമീപ ബൂത്തുകളിലെ ബിഎൽഒമാർക്ക് സമ്മർദ ഭീഷണിയിലെന്നും അവർ പറയുന്നു. രാജസ്ഥാനിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിഎൽഒമാർക്ക് സമ്മർദം നേരിടേണ്ടി വരുന്നത്.
Adjust Story Font
16
