ബംഗാളിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ബിജെപിയുടെ ഗൂഢാലോചന; ഗുരുതര ആരോപണവുമായി മമത ബാനർജി
മാൾഡയിൽ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഗ്രാമവാസികൾ തടഞ്ഞുവെച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ ഗുരുതര ആരോപണം

- Updated:
2026-04-02 09:31:54.0

മാൾഡ: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ബിജെപി ഗൂഢാലോചനയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാൾഡയിൽ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഗ്രാമവാസികൾ തടഞ്ഞുവെച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ ഗുരുതര ആരോപണം. സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടതായും അവർ കുറ്റപ്പെടുത്തി. സാഗർദിഗിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബുധനാഴ്ച മാൾഡ ജില്ലയിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെയാണ് ഗ്രാമവാസികൾ തടഞ്ഞുവെച്ചത്. എസ്‌ഐആറിന്റെ ഭാഗമായി ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ദേശീയ-സംസ്ഥാന പാതകളും ഗ്രാമീണ റോഡുകളും സമരക്കാർ ഉപരോധിച്ചു. ഇത് മാൾഡയെ പൂർണ്ണമായും സ്തംഭിപ്പിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള 'ഫോം 6' അപേക്ഷകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് കൊൽക്കത്തയിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന് മുന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അനിശ്ചിതകാല പ്രതിഷേധം നടത്തുന്നുണ്ട്. അതേസമയം, ആക്രമണത്തിന് ഉത്തരവാദി മമത ബാനർജി ആണെന്ന് പറഞ്ഞ് ബിജെപി രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനകളാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ആരോപിച്ചു.
'നടന്ന കാര്യങ്ങൾ ഏവരെയും ഭയപ്പെടുത്തുന്നതാണ്. ഏഴ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാരെ തടഞ്ഞുവെക്കുക മാത്രമല്ല, അവരുടെ വാഹനങ്ങൾ തകർക്കുകയും ചെയ്തു. എസ്പി അവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴും വനിതാ മജിസ്ട്രേറ്റുമാരുടെ വാഹനങ്ങൾ അക്രമിക്കപ്പെട്ടു. വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡുകൾ ഉപരോധിച്ചു. ഇടതുകാലത്ത് അനിത ദിവാൻ എന്ന വനിതാ ഉദ്യോഗസ്ഥയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നതിന് സമാനമായ സംഭവമാണിതെന്നും സുകാന്ത മജുംദാർ പറഞ്ഞു.
Adjust Story Font
16
