മോദി ഭരണത്തിൽ പത്ത് വർഷത്തിനിടെ ബിജെപി വരുമാനത്തിൽ ആറിരട്ടി വർധന
ധനകാര്യ നിയമത്തിലൂടെ ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചതോടെ പാർട്ടിയുടെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി.

- Updated:
2026-01-21 04:00:14.0

ന്യൂഡൽഹി: നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം പത്ത് വർഷത്തിനിടെ ബിജെപിയുടെ വരുമാനത്തിൽ ആറിരട്ടി വർധന. ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കണക്കുകൾ. 2014-15ൽ പാർട്ടിയുടെ വരുമാനം 970 കോടിയായിരുന്നെങ്കിൽ 2024-25ൽ 6088 കോടിയായി കുതിച്ചുയർന്നു.
ഒന്നാം മോദി സർക്കാർ അധികാരമേറ്റതിന്റെ തൊട്ടടുത്ത വർഷം (2015-16) വരുമാനം 570 കോടിയായി കുറഞ്ഞെങ്കിലും അതിനു ശേഷം ഇരട്ടി വർധനയാണുണ്ടായത്. ധനകാര്യ നിയമത്തിലൂടെ ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചതോടെ പാർട്ടിയുടെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി.
ബജറ്റ് പ്രസംഗത്തിൽ പദ്ധതി പ്രഖ്യാപിച്ചെങ്കിലും, അജ്ഞാത രാഷ്ട്രീയ സംഭാവനകൾ അനുവദിക്കുന്ന പ്രവർത്തന ചട്ടക്കൂടും അനുബന്ധ ഭേദഗതികളും ആ വർഷം തന്നെ നിലവിൽ വന്നു. അങ്ങനെ 2016–17ലെ വരുമാനം ആദ്യമായി 1,000 കോടി രൂപ കടന്നു. പാർട്ടിക്ക് 1,034 കോടിയിലധികം രൂപ ലഭിച്ചു. ഇത് 2015–16ൽ ലഭിച്ചതിന്റെ (570 കോടി രൂപ) ഇരട്ടിയാണ്.
2017-18ൽ വരുമാനം ചെറുതായൊന്ന് താഴ്ന്ന് 1027 കോടിയായെങ്കിലും 2018ൽ ഇലക്ടറൽ ബോണ്ട് പദ്ധതി പൂർണമായും പ്രവർത്തനക്ഷമമായതോടെ 2018-19ൽ വരുമാനം 2410 കോടിയായി കുതിച്ചുയർന്നു. 2019-20ൽ ഇത് 3263 കോടിയിലേക്കെത്തി. പിന്നീടുള്ള വർഷങ്ങളിൽ വരുമാനം കുറഞ്ഞെങ്കിലും 2023-24ൽ ഇത് 4340 കോടിയായി വർധിച്ചു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനും തുടർന്നുള്ള ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനും തൊട്ടുമുമ്പ് അവസാനിച്ച കാലയളവിൽ ആ വർഷം ലഭിച്ച മുഴുവൻ തുകയും ചെലവഴിച്ചെന്ന് പാർട്ടി കണക്കിൽ വ്യക്തമാക്കുന്നു. ആ വർഷം മേയിൽ മൂന്നാമതും മോദി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു.
മോദി സർക്കാർ ആദ്യം അധികാരത്തിലെത്തുന്നതിന് മുമ്പ് 2013-14 സാമ്പത്തിക വർഷത്തിൽ 673 കോടിയായിരുന്നു ബിജെപിക്ക് ലഭിച്ച വരുമാനം. ഇതിൽ 328 കോടിയാണ് ചെലവഴിച്ചത്. 2014–15ൽ 913 കോടിയിലധികം രൂപയാണ് ബിജെപി ചെലവഴിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Adjust Story Font
16
