ഓഹരിവിപണിയിൽ ഷെയർ വാഗ്ദാനം ചെയ്ത് തട്ടിയത് 67 ലക്ഷം; തട്ടിപ്പുകാരെന്ന് മനസിലാക്കുന്നത് ചാറ്റ് ജിപിടിയിലൂടെ
ബംഗളൂരു സ്വദേശിയായ 77കാരനാണ് തട്ടിപ്പിനിരയാക്കപ്പെട്ട് കൂടുതല്‍ പണം നഷ്ടപ്പെടുന്നതില്‍ നിന്ന് ചാറ്റ് ജിപിടി തുണയ്ക്കെത്തിയത്

- Published:
6 Jan 2026 9:10 PM IST

ബംഗളൂരു: വ്യാജ ഓഹരി തട്ടിപ്പിലൂടെ 67 ലക്ഷം രൂപ തട്ടിയെടുത്ത സൈബര്‍ കുറ്റവാളികളില്‍ നിന്ന് രക്ഷയ്‌ക്കെത്തി ചാറ്റ് ജിപിടി. ബംഗളൂരു സ്വദേശിയായ 77കാരനാണ് തട്ടിപ്പിനിരയാക്കപ്പെട്ട് കൂടുതല്‍ പണം നഷ്ടപ്പെടുന്നതില്‍ നിന്ന് ചാറ്റ് ജിപിടി തുണയായത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 25നാണ് ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്‌മെന്റെന്ന സ്ഥാപനത്തെ ആദ്യമായി സമീപിക്കുന്നതെന്നും തന്റെ ഓഹരി ഉയര്‍ത്താന്‍ സഹായിക്കാമെന്ന് അറിയിച്ചതായും ബിന്നിപ്പെറ്റ് സ്വദേശിയായ 77കാരന്‍ പൊലീസിനോട് പറഞ്ഞു. കരാറില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഇടപാടില്‍ അഞ്ച് ലക്ഷം രൂപ സ്ഥാപനത്തിന് നല്‍കി. തുടര്‍ന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസിയില്‍ 150 ഓഹരികള്‍ അനുവദിക്കപ്പെട്ടുവെന്ന് അദ്ദേഹത്തെ തട്ടിപ്പുകാര്‍ അറിയിക്കുകയായിരുന്നു. ഇതിലൂടെ 80,000 രൂപയുടെ ലാഭമുണ്ടാകുമെന്നും അവര്‍ അറിയിച്ചതായി എഫ്‌ഐആറിലുണ്ട്.
തുടര്‍ന്നുള്ള മൂന്ന് ട്രാന്‍സാക്ഷനുകളില്‍ നിന്നായി അദ്ദേഹത്തില്‍ നിന്ന് തട്ടിപ്പുകാര്‍ 67 ലക്ഷം തട്ടിയെടുത്തുവെന്ന് പൊലീസ് അറിയിച്ചു.
പന്തികേട് തോന്നിയതിന് പിന്നാലെ അദ്ദേഹം ചാറ്റ് ജിപിടിയില്‍ ആ കമ്പനിയുടെ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. അന്വേഷണത്തില്‍ താന്‍ ഇത്രയും കാലം ബന്ധപ്പെട്ടിരുന്ന സ്ഥാപനം തട്ടിപ്പാണെന്നും അവര്‍ക്കെതിരില്‍ നിരവധി പരാതികള്‍ വന്നിട്ടുണ്ടെന്നും ബോധ്യപ്പെടുകയായിരുന്നു. കേസിൽ അന്വേഷണം ഊർജിതമാക്കിയതായി ബംഗളൂരു സൈബർ ക്രൈം പൊലീസ് അറിയിച്ചു.
Adjust Story Font
16
