തമിഴ്‌നാട്ടിൽ കോഴിയിറച്ചി വില കുതിക്കുന്നു; കിലോയ്ക്ക് 400 രൂപ കടന്നു, വില്ലനായത്!
രണ്ടാഴ്ച മുൻപ് കിലോക്ക് 240 രൂപയുണ്ടായിരുന്നതാണ് ഒറ്റയടിക്ക് 40 ശതമാനത്തിലധികവും വര്‍ധനവുണ്ടായിരിക്കുന്നത്

തിരുപ്പൂര്‍: തമിഴ്നാട്ടിൽ ചിക്കന്‍റെ വില പറപറക്കുന്നു. ചില്ലറവിൽപ്പന വിപണിയിൽ കിലോയ്ക്ക് 400 രൂപ കടന്നതോടെ ഉപഭോക്താക്കൾ പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് കിലോക്ക് 240 രൂപയുണ്ടായിരുന്നതാണ് ഒറ്റയടിക്ക് 40 ശതമാനത്തിലധികവും വര്‍ധനവുണ്ടായിരിക്കുന്നത്.
കോഴി കര്‍ഷകരുടെ സമരമാണ് വില വര്‍ധനവിന് കാരണമെന്ന് ചില്ലറ വ്യാപാരികൾ പറയുമ്പോൾ തണുത്ത കാലാവസ്ഥയാണ് കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനത്തെ ബാധിച്ചതെന്ന് ബ്രോയിലര്‍ കമ്പനികൾ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച കിലോയ്ക്ക് 340 - 360 രൂപയുണ്ടായിരുന്ന വില പൊടുന്നനെ 400 രൂപ കടക്കുകയായിരുന്നു. ഒരു കോഴി മൊത്തമായി വാങ്ങിയാൽ നേരത്തേ കിലോയ്ക്ക് 160-നും 180-നും ഇടയിലായിരുന്ന വില നിലവിൽ 230 - 260 രൂപയായി ഉയർന്നു.
തമിഴ്‌നാട്ടിൽ ഏകദേശം 19,000 കോഴി കർഷകരുണ്ട്. ബ്രോയിലർ കോഴി വളർത്തുന്ന കമ്പനികൾ നൽകുന്ന തുച്ഛമായ വളർത്തുകൂലി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ ഒരു വിഭാഗം കർഷകർ സമരത്തിലാണ്. തമിഴ്‌നാട്ടിലെ പ്രധാന കോഴി വളർത്തൽ കേന്ദ്രമായ പല്ലടത്തു നിന്നുള്ള വിതരണം കുറഞ്ഞത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ വിപണിയെ നേരിട്ട് ബാധിച്ചു. കൂടാതെ, നിലവിലെ തണുത്ത കാലാവസ്ഥ കാരണം ഉത്പാദനത്തിൽ 20 ശതമാനത്തോളം കുറവുണ്ടായതായി പല്ലടം ബ്രോയിലർ കോര്‍ഡിനേഷൻ കമ്മിറ്റി (BCC) വ്യക്തമാക്കി.
Adjust Story Font
16

