ഭരണഘടനയാണ് പരമോന്നതം; മൂന്ന് തൂണുകളും ഒരുമിച്ച് പ്രവർത്തിക്കണം; മഹാരാഷ്ട്ര സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ്
ചീഫ് ജസ്റ്റിസ് പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, പൊലീസ് കമ്മീഷണർ എന്നീ മൂന്ന് പ്രധാന ഉദ്യോഗസ്ഥരുടെ അഭാവം അദ്ദേഹം ചൂണ്ടിക്കാട്ടി

മുബൈ: ജുഡീഷ്യറിയോ എക്സിക്യൂട്ടീവോ അല്ല ഇന്ത്യൻ ഭരണഘടനയാണ് പരമോന്നതമെന്നും അതിന്റെ തൂണുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി. 52-ാമത് ചീഫ് ജസ്റ്റിസായി കഴിഞ്ഞ മാസം പദവി ഏറ്റെടുക്കുകയും ആ പദവിയിലേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്തെ ദളിതനായി മാറുകയും ചെയ്ത ഗവായി മഹാരാഷ്ട്ര, ഗോവ ബാർ കൗൺസിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു. തുടർന്ന് ബാബാസാഹേബ് അംബേദ്കറുടെ സ്മാരകമായ ചൈത്യഭൂമി സന്ദർശിച്ചു.
രാജ്യം ശക്തി പ്രാപിക്കുക മാത്രമല്ല സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ വികസിച്ചതിലും അത് തുടരുന്നതിലും സന്തോഷമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 'ജുഡീഷ്യറിയോ എക്സിക്യൂട്ടീവോ പാർലമെന്റോ അല്ല മറിച്ച് ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതം. ഭരണഘടന അനുസരിച്ച് മൂന്ന് വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന ഘടന ശക്തമാണെന്നും ഭരണഘടനയുടെ മൂന്ന് തൂണുകളും തുല്യമാണെന്നും അദ്ദേഹം അടിവരയിട്ടു. 'ഭരണഘടനയുടെ എല്ലാ അവയവങ്ങളും പരസ്പരം ബഹുമാനം നൽകുകയും ആദരവ് നൽകുകയും വേണം.' അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, പൊലീസ് കമ്മീഷണർ എന്നീ മൂന്ന് പ്രധാന ഉദ്യോഗസ്ഥരുടെ അഭാവം ഗവായി ചൂണ്ടിക്കാട്ടി. 'ജനാധിപത്യത്തിന്റെ മൂന്ന് തൂണുകൾ - ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് - തുല്യമാണ്. ഓരോ ഭരണഘടനാ സ്ഥാപനവും മറ്റ് സ്ഥാപനങ്ങളോട് പരസ്പര ബഹുമാനം കാണിക്കണം. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാൾ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ആദ്യമായി മഹാരാഷ്ട്ര സന്ദർശിക്കുമ്പോൾ ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ,പൊലീസ് കമ്മീഷണർ എന്നിവർക്ക് അവിടെ ഹാജരാകുന്നത് ഉചിതമല്ലെന്ന് തോന്നിയാൽ അവർ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.' ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ചൈത്യഭൂമിയിലേക്ക് പോയപ്പോൾ, ചീഫ് ജസ്റ്റിസിന്റെ പരാമർശം അറിഞ്ഞതിന് ശേഷം മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സുജാത സൗനിക്, ഡയറക്ടർ ജനറൽ ഓഫ് പോലീസ് രശ്മി ശുക്ല, മുംബൈ പോലീസ് കമ്മീഷണർ ദേവൻ ഭാരതി എന്നിവർ അവിടെ ഹാജരായി. തമിഴ്നാട് കേസിൽ സുപ്രിം കോടതിയുടെ സുപ്രധാന വിധിന്യായത്തെത്തുടർന്ന് ചില കോണുകളിൽ നിന്ന് ജുഡീഷ്യറി അതിരുകടന്നതായി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ചീഫ് ജസ്റ്റിസിന്റെ ആർട്ടിക്കിൾ 142 നെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രാധാന്യമർഹിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ രണ്ടാമതും പാസാക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച വിധിന്യായമാണ് ചർച്ചയാവുന്നത്.
Adjust Story Font
16

