Quantcast

ചിന്തൻ ശിബിർ: കപിൽ സിബൽ വിട്ടുനിൽക്കും

രാജസ്ഥാനിലെ ഉദയ്പൂരിൽ നാളെയാണ് ചിന്തൻ ശിബിർ തുടങ്ങുക

MediaOne Logo

Web Desk

  • Updated:

    2022-05-12 07:29:26.0

Published:

12 May 2022 6:23 AM GMT

ചിന്തൻ ശിബിർ: കപിൽ സിബൽ വിട്ടുനിൽക്കും
X

ന്യൂഡൽഹി: നാളെ രാജസ്ഥാനിലെ ഉദയ്പൂരിൽ ആരംഭിക്കുന്ന ചിന്തൻ ശിബിരിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ വിട്ടുനിൽക്കും. വിട്ടു നിൽക്കുന്നതിന്റെ കാരണം വ്യക്തമല്ല.

2003 ലെ പച്മാടി മാതൃകയിലെ ചിന്തൻ ശിബിർ ആണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മനസിൽ. പുതിയ ചിന്തയും പ്രവർത്തന രീതിയും സഖ്യകക്ഷികളോടുള്ള സമീപനവും അടിമുടി മാറിയതോടെ 2004 ലെ ലോകസഭ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ കൈപ്പത്തിക്കുള്ളിലായി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ളവയുടെ ബീജാവാപം നടന്നത് ചിന്തൻ ശിബരിലായിരുന്നു. പ്രവർത്തന രീതി അടിമുടി മാറ്റാൻ ഉദയ്പൂർ ശിബിരിന് കഴിയുമെന്നാണ് പ്രതീക്ഷ.

പാർലമെന്ററി ബോർഡ് ഇല്ലാതാകുകയും അധികാരം ഹൈക്കമാൻഡിൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്തത് സംഘടനയെ ദുർബലപ്പെടുത്തിയെന്ന് ഉപസമിതി നിരീക്ഷിക്കുന്നുണ്ട്. ഒരു കുടുംബത്തിൽ നിന്നും ഒന്നിലേറെ പേർ മത്സരരംഗത്ത് വരുന്നതുകൊണ്ട് കുടുംബാധിപത്യം എന്ന ചാപ്പയടിക്കാൻ എതിരാളികൾക്ക് അവസരം ഒരുക്കുന്നു. ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് കൃത്യമായ മറുപടി നൽകാൻ പാർട്ടിക്ക് കഴിയുന്നില്ല. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടലാണ് ചിന്തൻ ശിബിർ കൊണ്ടുദ്ദേശിക്കുന്നത്. 50 വയസിനു താഴെയുള്ളവരെ ശിബിരിലേക്ക് തെരെഞ്ഞെടുത്തപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് എതിർപ്പിന് കാരണമായിട്ടുണ്ട്.

എന്നാൽ 50 വയസ്സിന് താഴെയുള്ള കൂടുതൽ ആളുകളെ സുപ്രധാന സമിതികളിൽ കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ തീരുമാനം. ചിന്തിൻ ശിബരത്തിന് മുന്നോടിയായി രണ്ട് ദിവസം മുമ്പ് ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ സുപ്രധാന നിർദേശങ്ങളാണ് ഉയർന്നുവന്നത്. ബി.ജെ.പി ഉയർത്തിവിടുന്ന വർഗീയ അജണ്ടകളെ പ്രതിരോധിക്കുന്നതിനൊപ്പം തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലവർധന തുടങ്ങിയ വിഷയങ്ങളും സജീവ ചർച്ചയാക്കണമെന്ന നിർദേശവും പ്രവർത്തകസമിതി യോഗത്തിൽ ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ നവീകരണം വേണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് ചിന്തൻ ശിബിർ വിളിക്കാൻ നേതൃത്വം തീരുമാനിച്ചത്.


TAGS :

Next Story