പത്താം ക്ലാസ് വിദ്യാർഥിനി പരീക്ഷക്കിടെ സകൂളിലെ ശുചിമുറിയിൽ പ്രസവിച്ചു
പരീക്ഷ എഴുതുന്നതിനിടെ പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് സ്‌കൂളിലെ ശൗചാലയത്തിൽ പോയപ്പോൾ പ്രസവിക്കുകയുമായിരുന്നു

ഇൻഡോർ: പത്താം ക്ലാസ് വിദ്യാർഥിനി പരീക്ഷക്കിടെ സ്‌കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പിതാംപൂർ സെക്ടർ 1 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. പരീക്ഷ എഴുതുന്നതിനിടെ പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് സ്‌കൂളിലെ ശൗചാലയത്തിൽ പോയപ്പോൾ പ്രസവിക്കുകയുമായിരുന്നു.
പരീക്ഷക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ടോയ്‌ലറ്റിലേക്ക് പോവുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ നവജാത ശിശുവിന്റെ കരച്ചിൽ കേട്ടാണ് അധ്യാപകർ ഓടിയെത്തിയത്. തുടർന്ന് ആംബുലൻസിൽ പെൺകുട്ടിയെയും നവജാത ശിശുവിനെയും അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടി എട്ട് മാസവും രണ്ട് ആഴ്ചയും ഗർഭിണിയായിരുന്നു എന്ന് പരിശോധനക്ക് ശേഷം ധാർ സിഎംഎച്ച്ഒ ഡോ. അനിത സിംഗർ പറഞ്ഞു.
അടുത്തുള്ള ഗ്രാമത്തിലെ യുവാവാണ് കുഞ്ഞിന്റെ പിതാവെന്നും ഭീഷണി മൂലമാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ ഗർഭത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്.
2024ലെ ഗർബ ആഘോഷത്തിനിടെയാണ് യുവാവിനെ പരിചയപ്പെട്ടതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പിതാവിന്റെ ഫോണിൽ നിന്നാണ് യുവാവിനെ വിളിച്ചിരുന്നത്. 2025 മേയിൽ യുവാവ് പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തി. നിരസിച്ചതോടെ തന്നെ യുവാവിന്റെ വാടകമുറിയിൽ കൊണ്ടുപോയി ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. പിന്നീടും പല തവണ യുവാവ് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
Adjust Story Font
16

