'മഹാസഖ്യത്തിൽ തമ്മിൽ മത്സരം, സർവകാല റെക്കോർഡിൽ നവംബർ 14ന് എന്‍ഡിഎ സർക്കാർ രൂപീകരിക്കും'; കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ
തേജസ്വി യാദവ് ഇപ്പോഴും പിന്തുടരുന്നത് പഴയ രാഷ്ട്രീയ ശൈലിയാണന്നും ചിരാഗ് പസ്വാൻ മീഡിയവണിനോട് പറഞ്ഞു

Photo| MediaOne
പട്ന: തേജസ്വി യാദവ് ഇപ്പോഴും പിന്തുടരുന്നത് പഴയ രാഷ്ട്രീയ ശൈലിയാണന്ന് കേന്ദ്രമന്ത്രിയും എൽജിപി അധ്യക്ഷനുമായ ചിരാഗ് പസ്വാൻ. ജാതി രാഷ്ട്രീയവും വർഗീയതയും ആണ് അദ്ദേഹത്തിന്റെ ശൈലി. മുസ്‍ലിം യാദവ സമവാക്യമാണ് ഇപ്പോഴും പിന്തുടരുന്നത്. യുവാക്കൾക്കിടയിൽ തേജസ്വി യാദവ് ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും ചിരാഗ് പാസ്വാൻ മീഡിയവണിനോട് പറഞ്ഞു. ഞാൻ സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ജാതി രാഷ്ട്രീയത്തിന് മുകളിലാണ് എന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
മഹാസഖ്യത്തിൽ തമ്മിൽ മത്സരമാണ്. സൗഹൃദ മത്സരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.അതിന്റെ പ്രത്യാഘാതങ്ങൾ മറ്റു സീറ്റുകളിലും പ്രതിഫലിക്കുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. ജനങ്ങളുടെ പ്രതികരണത്തിൽ പൂർണ ആത്മവിശ്വാസമുണ്ട്.എൻഡിഎയുടെ പ്രചാരണം മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്.എൻഡിഎ വലിയതോതിൽ നേട്ടമുണ്ടാക്കും. സർവകാല റെക്കോർഡിൽ നവംബർ 14ന് എന്‍ഡിഎ സർക്കാർ രൂപീകരിക്കുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
അതേസമയം, ബിഹാറിൽ അവസാനഘട്ട പ്രചാരണം ശക്തമാക്കുകയാണ് മുന്നണികൾ.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.അതിനിടെ ജൻ സുരാജ് പാർട്ടി നേതാവിന്റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിലായി.മുന്‍ എംഎല്‍എ കൂടിയായ അനന്ത് സിംഗിനെയാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തത്.
Adjust Story Font
16

