Quantcast

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഖാർഗെയും തരൂരും പ്രചാരണം തുടരുന്നു

ഗുജറാത്തിലായിരുന്ന തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും. സ്ഥാനാർത്ഥികളെ പിന്തുണച്ചു കൊണ്ടുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ മിസ്ത്രി പരിശോധിക്കും.

MediaOne Logo

Web Desk

  • Published:

    8 Oct 2022 12:28 AM GMT

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഖാർഗെയും തരൂരും പ്രചാരണം തുടരുന്നു
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം തുടരുന്നു. രണ്ട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് നേതാക്കളുടെ ഇന്നത്തെ പരിപാടികൾ. ഡൽഹിയിൽ എത്തുന്ന മധുസൂദൻ മിസ്ത്രി തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ നേതാക്കൾ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അന്തിമ സ്ഥാനാർഥി പട്ടികയും ഇന്ന് പ്രസിദ്ധീകരിക്കും.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം ശേഷിക്കെ പരമാവധി സംസ്ഥാനങ്ങളിലെത്തി പ്രചാരണം നടത്താനാണ് സ്ഥാനാർത്ഥികളുടെ തീരുമാനം. മല്ലികാർജുൻ ഖാർഗെയുടെ ഇന്നത്തെ പരിപാടികൾ ആന്ധ്രപ്രദേശിലും തെലങ്കാനയിലുമാണ്. പിസിസി ഓഫീസുകളിൽ എത്തി വോട്ടർമാരുമായി ഖാർഗെ കൂടിക്കാഴ്ച നടത്തും. ഖാർഗെയ്ക്ക് ഒപ്പം രമേശ് ചെന്നിത്തലയും സംസ്ഥാനങ്ങളിൽ എത്തും. ഇന്നലെ വൈകുന്നേരം മഹാരാഷ്ട്രയിൽ എത്തിയ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ഡൽഹിയിലുള്ള ശശി തരൂർ പ്രവർത്തകരേയും നേതാക്കളേയും കാണും. ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലാണ് തരൂരിന്റെ പ്രചാരണം. തമിഴ്‌നാട്ടിലെ പ്രചാരണത്തിന് വലിയ ജനപങ്കാളിത്തം ഉണ്ടായി. പദവികളിൽ ഇരിക്കുന്ന നേതാക്കൾ ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകുന്നതിനെതിരെ തരൂർ പക്ഷം തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാതി നൽകിയേക്കും. ഗുജറാത്തിലായിരുന്ന തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും. സ്ഥാനാർത്ഥികളെ പിന്തുണച്ചു കൊണ്ടുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ മിസ്ത്രി പരിശോധിക്കും.

TAGS :

Next Story