Quantcast

നിപ ഭീതി: വിമാനത്താവളങ്ങളിൽ ജാഗ്രത നിർദേശം; നൂറോളം പേർ നിരീക്ഷണത്തിൽ

പശ്ചിമ ബംഗാളിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും പനി പരിശോധിക്കണമെന്നും നിർദേശമുണ്ട്.

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-01-27 11:42:19.0

Published:

27 Jan 2026 5:11 PM IST

നിപ ഭീതി: വിമാനത്താവളങ്ങളിൽ ജാഗ്രത നിർദേശം; നൂറോളം പേർ നിരീക്ഷണത്തിൽ
X

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അഞ്ച് പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വിവിധ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ നിരീക്ഷണം ശക്തമാക്കി. രോഗം പടരാതിരിക്കാൻ തായ്‌ലൻഡ്, നേപ്പാൾ, തായ്‌വാൻ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കോവിഡ് കാലത്ത് എന്ന പോലെയുള്ള കർശന പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും പനി പരിശോധിക്കണമെന്നും നിർദേശമുണ്ട്.

പശ്ചിമബംഗാളിൽ നിപ സ്ഥിരീകരിച്ചതോടെ രോഗിയുമായി ബന്ധമുണ്ടായിരുന്ന നൂറിലേറെ പേരാണ് ക്വാറന്റൈനിൽ ഉള്ളത്. ആശുപത്രിയിലെ ഒരു ഡോക്ടർ, നഴ്‌സ്, മറ്റ് ജീവനക്കാർ എന്നിവർ പരിശോധനയിൽ നിപ പോസിറ്റീവായിട്ടുണ്ട്. നേരത്തെ ഇതേ ജില്ലയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർദ്ധിപ്പിച്ചത്.

തായ്‌ലൻഡിലെ പ്രധാന വിമാനത്താവളങ്ങളായ സുവർണ്ണഭൂമി, ഡോൺ മുവാങ്, ഫുക്കറ്റ് എന്നിവിടങ്ങളിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള യാത്രക്കാർക്കായി പ്രത്യേക സ്‌ക്രീനിംഗ് ആരംഭിച്ചു. യാത്രക്കാർക്ക് ആരോഗ്യ മാർഗനിർദേശങ്ങൾ അടങ്ങിയ കാർഡുകളും വിതരണം ചെയ്യുന്നുണ്ട്. കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള പ്രധാന കര അതിർത്തികളിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. വൈറസ് രാജ്യത്തേക്ക് കടക്കുന്നത് തടയാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സ്‌ക്രീനിംഗ് ആരംഭിച്ചതെന്ന് നേപ്പാൾ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പകർച്ചവ്യാധി ഭീഷണിയുള്ള വൈറസുകളുടെ മുൻഗണനാ പട്ടികയിലാണ് ലോകാരോഗ്യ സംഘടന നിപാ വൈറസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകാലങ്ങളിലെ കണക്കുകൾ പ്രകാരം 40 മുതൽ 75 ശതമാനം വരെയാണ് നിപ ബാധയേറ്റുള്ള മരണനിരക്ക്. തമിഴ്നാട്ടിലും കേരളത്തിലും മുൻപ് നിപാ ബാധ ഉണ്ടായപ്പോൾ സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ വവ്വാലുകളെ കേന്ദ്രീകരിച്ച് പ്രത്യേക സംഘം സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story