'പശുവിനുള്ളത് വിശുദ്ധസ്ഥാനം,കശാപ്പ് ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും'; പഞ്ചാബ്, ഹരിയാന ഹൈക്കോടതി
പശുക്കടത്ത് കേസില്‍ ആരോപണ വിധേയനായ നൂഹ് സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളി

ചണ്ഡീഗഢ്: പശുക്കടത്ത് കേസില്‍ ആരോപണ വിധേയനായ നൂഹ് സ്വദേശി ആസിഫിന് മുൻകൂർ ജാമ്യം നിഷേധിച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. പശുക്കളെ തുടരെ കശാപ്പ് ചെയ്യുന്നത് നിയമ ലംഘനം മാത്രമല്ല, രാജ്യത്തിന്റെ സാംസ്കാരിക ഘടനയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കുമെതിരായ അപമാനവുമാണെന്ന് ജസ്റ്റിസ് സന്ദീപ് മൗദ്ഗിന്‍റെ ഉത്തരവിൽ പറഞ്ഞു.
ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും പലതവണ ജാമ്യം ലഭിച്ചിട്ടും കുറ്റകൃത്യം ആവർത്തിച്ചുവെന്നും കോടതി നിരീക്ഷിച്ചു. മുൻകൂർ ജാമ്യാപേക്ഷ നിരപരാധികൾക്ക് നിയമപരിരക്ഷ നൽകാനുള്ളതാണ്.അല്ലാതെ കുറ്റം ആവർത്തിക്കാനുള്ള അനുമതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പശു ഒരു വിശുദ്ധമൃഗം മാത്രമല്ലെന്നും ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യ ഘടകവുമാണെന്നും സുപ്രിംകോടതി വിധി ഉദ്ധരിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു. എല്ലാ ജീവജാലങ്ങളോടും അനുകമ്പ കാണിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും നീതിയുക്തവും അനുകമ്പയുള്ളതും യോജിച്ചതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ അത് സഹായിക്കുമെന്നും കോടതി പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിൽ പശുവിന്റെ വിശുദ്ധ സ്ഥാനം കണക്കിലെടുക്കുമ്പോൾ, നിലവിലെ കുറ്റകൃത്യം അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് പുറമെ, വൈകാരികവും സാംസ്കാരികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ആസിഫിന്റെ ഹരജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷിച്ചു.
കശാപ്പിനായി പശുക്കളെ രാജസ്ഥാനിലേക്ക് കൊണ്ടുപോകുന്നുവെന്നാരോപിച്ച് 2025 ഏപ്രിൽ മൂന്നിന് നുഹ-തവാഡു റോഡിലെ പല്ല ടേണിന് സമീപത്ത് വെച്ച് തസ്ലീം, അമൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഓടി എന്നാല്‍ ഇവരുടെ കൂടെ വണ്ടിയിലുണ്ടായിരുന്ന ആസിഫ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Adjust Story Font
16

