ജാതിപ്പേര് വിളിച്ച് കണ്ണിൽ ബൈക്കിന്റെ താക്കോൽ കുത്തി ഇറക്കി; കാഴ്ച നഷ്ടപ്പെട്ട ദലിത് യുവാവ് ചികിത്സയിൽ
കനാലിന് സമീപം മലവിസർജനം നടത്തി എന്നു പറഞ്ഞായിരുന്നു ആക്രമണം

- Updated:
2026-02-09 07:53:03.0

ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ ദലിത് യുവാവിന്റെ കണ്ണിൽ ബൈക്കിന്റെ താക്കോൽ കുത്തിയിറക്കി. ജാതിപ്പേര് വിളിച്ചായിരുന്നു ആക്രമണം. കാഴ്ച നഷ്ടപ്പെട്ട ദലിത് യുവാവിനെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി വാരണസിയിലേക്കും മാറ്റി.
20 വയസ് പ്രായമുള്ള രാഹുലിന് നേരെയായിരുന്നു ആക്രമണം. കനാലിന് സമീപത്തേക്ക് പോയ ഇയാൾ മലവിസർജനത്തിന് പോയതാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസ് നൽകുന്ന വിവരമനുസരിച്ച് രാഹുൽ കനാലിന്റെ സമീപത്ത് മലവിസർജനം നടത്തിയെന്നും പ്രതിയായ ശങ്കർ ബിന്ദ് അത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, പ്രതി രാഹുലിനെ ക്രൂരമായി മർദിച്ചു. മർദനത്തിനിടെ രാഹുൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോഴാണ് ശങ്കർ ബിന്ദ് ജാതിപ്പേര് വിളിച്ച് ബൈക്കിന്റെ താക്കോൽ കണ്ണിൽ കുത്തി ഇറക്കിയത്.
ഇടതു കണ്ണിലാണ് പ്രതി ആക്രമിച്ചത്. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും പിന്നീട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. രാഹുലിന്റെ പിതാവ് രാം ധാനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശങ്കർ ബിന്ദിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും ജില്ല പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു.
Adjust Story Font
16
