ഉത്തർപ്രദേശിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ വൻ തട്ടിപ്പ്; മരിച്ചവരുടെ ജോബ് കാർഡുണ്ടാക്കി പണം തട്ടി ഗ്രാമത്തലവൻ
ഗ്രാമത്തലവയുടെ മരിച്ചുപോയ പിതാവിന്റെയും അവരുടെ നിരവധി കുടുംബാംഗങ്ങളുടെയും പേരിലും ജോബ് കാർഡുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് കേസിലെ പ്രധാന പരാതിക്കാരനായ നിർമ്മൽ ദാസ് ആരോപിച്ചു

സംഭാൽ: ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ അതരാസി ഗ്രാമത്തിൽ ഗ്രാമത്തലവയായ സുനിത യാദവ് മരിച്ച ഗ്രാമീണരുടെ പേരിൽ ജോബ് കാർഡുകൾ നിർമ്മിച്ച് വേതനം കൈപ്പറ്റിയതായി ആരോപണം. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. 'ഏഴ് മാസം മുമ്പാണ് ഈ കേസ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.' സംഭാൽ ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തൊഴിലാളികളായി പട്ടികപ്പെടുത്തിയവരിൽ ഒരു ഇന്റർ കോളേജ് പ്രിൻസിപ്പലും ഉൾപ്പെടുന്നു. 'ഞാൻ ഒരിക്കലും എംജിഎൻആർഇജിഎ പ്രകാരം ജോലി ചെയ്തിട്ടില്ല. എന്നിട്ടും എന്റെ അറിവില്ലാതെ എന്റെ പേരിൽ ഒരു ജോബ് കാർഡ് ഉണ്ടാക്കി പണം പിൻവലിച്ചു. അന്വേഷണത്തിനിടെ ചോദ്യം ചെയ്യാൻ പോലും എന്നെ വിളിച്ചുവരുത്തി.' മുലായം സിംഗ് യാദവ് ഇന്റർ കോളേജിലെ പ്രിൻസിപ്പൽ ഋഷിപാൽ സിംഗ് പറഞ്ഞു.
'എന്റെ മുത്തച്ഛൻ ജഗത് സിംഗ് 2020 ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ പേരിൽ വേതനം പിൻവലിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർ ഗ്രാമത്തിൽ എത്തിയപ്പോഴാണ് ഞങ്ങൾ അറിയുന്നത്.' പ്രദേശവാസിയായ സഞ്ജീവ് കുമാർ പറഞ്ഞു. ഗ്രാമത്തലവയുടെ മരിച്ചുപോയ പിതാവിന്റെയും അവരുടെ നിരവധി കുടുംബാംഗങ്ങളുടെയും പേരിലും ജോബ് കാർഡുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് കേസിലെ പ്രധാന പരാതിക്കാരനായ നിർമ്മൽ ദാസ് ആരോപിച്ചു.
'വ്യാജ തൊഴിലാളികളുടെ പേരിലാണ് സർക്കാർ ഫണ്ടുകളിൽ നിന്നുള്ള പണം പിൻവലിച്ചത്. ഇവരിൽ ചിലർ ഇപ്പോൾ ഗ്രാമത്തിൽ താമസിക്കുന്നില്ല. എന്നിട്ടും അവരുടെ ഐഡന്റിറ്റികൾ ഉപയോഗിച്ച് ഫണ്ട് തട്ടിയെടുക്കുകയായിരുന്നു.' നിർമ്മൽ ദാസ് പറഞ്ഞു. കേന്ദ്ര ഗവൺമെന്റ് സംരംഭമായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കായിക ജോലികൾ ചെയ്യാൻ പ്രയാസമുള്ള, സന്നദ്ധത പ്രകടിപ്പിക്കുന്ന മുതിർന്ന അംഗങ്ങളുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പ് പദ്ധതിയാണ്.
Adjust Story Font
16

