Quantcast

'ആം ആദ്മിയിൽ താമര വിരിയില്ല'; വിശ്വാസത്തിൽ ഉറച്ച് കെജ്‌രിവാൾ, തീരുമാനം നാളെ

"ജാർഖണ്ഡ് സർക്കാർ വീണാൽ അവർ തീർച്ചയായും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിത്"

MediaOne Logo

Web Desk

  • Published:

    29 Aug 2022 11:52 AM GMT

ആം ആദ്മിയിൽ താമര വിരിയില്ല; വിശ്വാസത്തിൽ ഉറച്ച് കെജ്‌രിവാൾ, തീരുമാനം നാളെ
X

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വാസ വോട്ടെടുപ്പിനിടെ ആം ആദ്മി പാർട്ടി നേതാക്കളുടെ പ്രതിഷേധം ശക്തമായതിനാൽ ഡൽഹി നിയമസഭ നിർത്തിവെച്ചു. ചൊവ്വാഴ്ച 11 മണി വരെയാണ് സഭ നിർത്തിവെച്ചത്.

ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ടെടുപ്പ് സംബന്ധിച്ച ചർച്ച നാളെ നടക്കും. വോട്ടെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കെജ്‌രിവാൾ ഉന്നയിച്ചത്. പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ബിജെപി സർക്കാർ അവരുടെ കോടീശ്വരന്മാരായ സുഹൃത്തുക്കളുടെ വായ്പ എഴുതിത്തള്ളുന്നതിനാലാണ് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി. കേന്ദ്രം എഴുതിത്തള്ളിയ വായ്പകൾ തിരിച്ചുപിടിച്ചാൽ പണപ്പെരുപ്പത്തിന് അറുതി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"അവർ നിങ്ങളിൽ നിന്ന് നികുതി പിരിക്കുകയാണ്, എന്നാൽ അത് വിദ്യാഭ്യാസത്തിനോ ആരോഗ്യ സംരക്ഷണത്തിനോ വൈദ്യുതിക്കോ റോഡുകൾക്കോ ​​വേണ്ടി ചെലവഴിക്കുന്നില്ല. ബിജെപിയുടെ കോടീശ്വരൻ സുഹൃത്തുക്കളുടെ പോക്കറ്റിലേക്കാണ് നികുതിപ്പണം പോകുന്നത്. ലോകമെമ്പാടും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ അത് കൂടുകയാണ്. ഭക്ഷ്യവസ്തുകൾക്ക് ചുമത്തുന്ന നികുതി പോലും ഉപയോഗിക്കുന്നത് ഓപ്പറേഷൻ താമരക്കായാണ്, ഇതുവരെ 6,300 കോടി രൂപ മുടക്കി 277 എംഎൽഎമാരെയാണ് ബിജെപി മറ്റ് പാർട്ടികളിൽ നിന്ന് വാങ്ങിയിട്ടുള്ളത്'; കെജ്‌രിവാൾ പറഞ്ഞു.

എം.എൽ.എമാരെ വിലക്ക് വാങ്ങിയാണ് അവർ സർക്കാർ രൂപീകരിക്കുന്നത്. ബിജെപിയിൽ ചേരാൻ 20 കോടി വാഗ്ദാനം ചെയ്തതായി ഞങ്ങളുടെ 12 എംഎൽഎമാർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. 40 എംഎൽഎമാരെ തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ഞങ്ങളുടെ എംഎൽഎമാർ സത്യസന്ധരാണ്. അവരുടെ ഓപ്പറേഷൻ താമര പരാജയപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കുന്നതിൽ അവർ വിജയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജാർഖണ്ഡിലും അവർ ഇത് ചെയ്യും.

ജാർഖണ്ഡ് സർക്കാർ വീണാൽ അവർ തീർച്ചയായും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിത്. അഴിമതിക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്ന് അവർ അവകാശപ്പെടുന്നു, എന്നാൽ എംഎൽഎമാരെ പരസ്യമായി വിലക്ക് വാങ്ങുകയാണെന്നും കെജ്‌രിവാൾ വിമർശിച്ചു.

TAGS :

Next Story