Quantcast

കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ ഡൽഹി കോടതിയിൽ ഹരജി; നാളെ പരി​ഗണിക്കും

കേരളത്തിലെ നിയമനടപടികളിൽ വിശ്വാസമില്ലെന്നും കേസെടുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകണമെന്നുമാണ് ആവശ്യം.

MediaOne Logo

Web Desk

  • Updated:

    2022-08-28 06:50:08.0

Published:

28 Aug 2022 6:49 AM GMT

കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ ഡൽഹി കോടതിയിൽ ഹരജി; നാളെ പരി​ഗണിക്കും
X

ന്യൂഡൽഹി: കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി ജലീൽ എം.എൽഎക്കെതിരായ ഹരജി ഡൽഹി റോസ് അവന്യൂ കോടതി നാളെ പരിഗണിക്കും. രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

ഡൽഹി പൊലീസിൽ പരാതി നൽകിയ ബി.ജെ.പി പ്രവർ‍ത്തകനും സുപ്രിംകോടതി അഭിഭാഷകനുമായ ജി.എസ് മണി തന്നെയാണ് കോടതിയിലും ഹരജി നൽകിയത്. കേരളത്തിലെ നിയമനടപടികളിൽ വിശ്വാസമില്ലെന്നും കേസെടുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകണമെന്നുമാണ് ആവശ്യം.

ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഹരജിയിൽ‍ ആവശ്യപ്പെടുന്നു. ഡൽഹി പൊലീസ് കമ്മീഷണർക്കും ഡൽഹി തിലക് മാ‍ർഗ് പൊലീസ് സ്റ്റേഷനിലുമാണ് ഇയാൾ പരാതി നൽകിയിരുന്നത്. പരാതിയിൽ ജലീലിനെതിരെ കേസെടുക്കുന്നതിൽ ഡൽഹി പൊലീസ് നിയമോപദേശം തേടിയിരുന്നു. പരാതി സൈബർ ക്രൈം വിഭാഗമായ ഇഫ്സോയ്ക്ക് കൈമാറുകയും ചെയ്തു.

പരാതിയിൽ നടപടി വൈകുന്നതിനാൽ ന്യൂഡൽഹി ഡിസിപിക്കും ജി.എസ് മണി പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയിൽ ഡൽഹി പൊലീസ് നടപടി തുടങ്ങിയത്.

ജമ്മു കശ്മീർ സന്ദർശനത്തിനിടെ കെ.ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലെ ചില പരാമർശങ്ങളാണ് വിവാദമായത്. പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കാശ്മീർ" എന്നറിയപ്പെട്ടു, ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.

സംഭവം ദേശീയതലത്തിലടക്കം ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ച ജലീൽ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഡബിൾ ഇൻവർട്ടഡ് കോമയിൽ ആസാദ് കാശ്മീർ എന്നെഴുതിയാൽ അതിൻ്റെ അർഥം മനസിലാക്കാനാവാത്തവരോട് സഹതാപം മാത്രം എന്നായിരുന്നു ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ പരാമർശം വ്യാപക ചർച്ചയ്ക്കിടയായതോടെ അന്നേ ദിവസം തന്നെ ഇതും പിൻവലിച്ചു.

ഡൽഹി കൂടാതെ, തിരുവനന്തപുരം പൊലീസിലും ജലീലിനെതിരെ പരാതി ലഭിച്ചിരുന്നു. എബിവിപിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്.

TAGS :

Next Story