Quantcast

'2000 നൽകൂ, 2100 രൂപയുടെ സാധനങ്ങൾ നേടൂ'; നോട്ട് പിൻവലിച്ചത് കച്ചവടതന്ത്രമാക്കി വ്യാപാരി

2000 രൂപ പമ്പിൽ കൊടുത്തപ്പോൾ അടിച്ച പെട്രോൾ മുഴുവൻ ഊറ്റിയെടുത്ത സംഭവം സോഷ്യൽമീഡിയിൽ വൈറലാണ്

MediaOne Logo

Web Desk

  • Published:

    24 May 2023 10:34 AM GMT

Delhi meat trader made withdrawal of 2000 notes as a business strategy
X

ന്യൂഡൽഹി: 2000 രൂപയുടെ നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചതോടെ അവ കയ്യിലുള്ള പലരും അത് ചെലവാക്കാനും മാറ്റിയെടുക്കാനുമുള്ള തത്രപ്പാടിലാണ്. എന്നാൽ അങ്ങനെ ബുദ്ധിമുട്ടേണ്ടെന്ന് മാത്രമല്ല, തങ്ങളുടെ കടയിൽ വന്ന് 2000 രൂപ തന്ന് 2100 ന്റെ സാധനങ്ങൾ നേടൂവെന്ന് പരസ്യം ചെയ്തിരിക്കുകയാണ് ഒരു കടയുടമ. ഡൽഹി ജി.ടി.ബി നഗറിലെ ഇറച്ചിക്കടയിലാണ് ഈ പരസ്യം പ്രദർശിപ്പിച്ചിരിക്കുന്നത്.

'കച്ചവടം വർധിപ്പിക്കാൻ ബുദ്ധിപരമായ ആശയം' എന്ന കുറിപ്പോടെ റെഡ്ഡിറ്റിൽ ഈ ചിത്രം ഒരാൾ പോസ്റ്റ് ചെയ്തു. 'ഞങ്ങൾക്ക് രണ്ടായിരം രൂപ നൽകൂ, 2100 രൂപയുടെ സാധനങ്ങൾ ജി.ടി.ബി നഗറിലെ സർദാർ ഇറച്ചിക്കടയിൽ നിന്ന് സ്വന്തമാക്കൂവെന്നാണ് പോസ്റ്ററിൽ ഹിന്ദിയിൽ എഴുതിയിരിക്കുന്നത്. 2000 രൂപയുടെ നോട്ടും പോസ്റ്ററിൽ പതിച്ചിട്ടുണ്ട്.

അതേസമയം, കൈയിലുള്ള 2000 രൂപ പെട്രോൾ പമ്പിൽകൊടുത്തപ്പോൾ ഉടലെടുത്ത പ്രശ്നം ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറലാണ്. ഉത്തർപ്രദേശിലെ ജലൗനിൽ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. ഇന്ധനം നിറച്ച ശേഷം യാത്രക്കാരൻ 2000 രൂപ നോട്ട് നൽകി. എന്നാൽ ഇത് സ്വീകരിക്കാൻ പെട്രോൾ പമ്പ് ജീവനക്കാരൻ വിസമ്മതിച്ചു.ഒടുവിൽ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഒടുവിൽ സ്‌കൂട്ടറിന്റെ ടാങ്കിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് ജീവനക്കാരൻ പെട്രോൾ മുഴുവൻ ഊറ്റിയെടുത്തു. ജീവനക്കാരൻ ഇന്ധനം ഊറ്റിയെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ സൗകര്യമുണ്ട്. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. അച്ചടിമുതൽ സ്‌ക്രാപ്പ് ചെയ്യാൻ വരെ വൻ ചെലവാണ് 2,000 രൂപാ നോട്ട് വരുത്തിവച്ചത്. പുതിയ 2,000 രൂപാ നോട്ടുകൾ എ.ടി.എമ്മിൽ ഉൾക്കൊള്ളിക്കാൻ ബാങ്കുകൾക്ക് വന്ന അധിക ചെലവും 'ക്ലീൻ നോട്ട്' നയം പ്രാവർത്തികമാകുമ്പോൾ ദുർവ്യയമായി മാറുകയാണ്. നോട്ടുനിരോധനം ഏർപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ പുതിയ നോട്ട് അച്ചടിക്കാനായി കേന്ദ്ര സർക്കാർ ചെലവഴിച്ചത് 21,000 കോടി രൂപയാണ്. ഇതേ കാലയളവിൽ 2,000 രൂപയുടെ 355 കോടി നോട്ടാണ് അച്ചടിച്ചത്. പ്രചാരത്തിലുള്ള 2,000 രൂപാ നോട്ടിന്റെ മൂല്യം ആകെ പ്രചാരത്തിലുള്ള ഇന്ത്യൻ കറൻസികളുടെ 10 ശതമാനത്തിന് മുകളിലാണ്.

നോട്ട് മാറാൻ നാലു മാസം സമയം ലഭിക്കുന്നതിനാൽ നേരിട്ട് ജനങ്ങളെ തീരുമാനം വലിയ തോതിൽ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നത്. എങ്കിലും സാമ്പത്തിക ഇടപാടുകൾ കറൻസി വഴി നടത്തുന്ന ചെറുകിട വ്യവസായ, കാർഷിക മേഖലകളെ നോട്ട് പിൻവലിക്കാനുള്ള തീരുമാനം സമീപഭാവിയിൽ ബാധിച്ചേക്കാം. 2,000 രൂപാ നോട്ട് മാറ്റി ചെറിയ മൂല്യമുള്ള നോട്ട് വാങ്ങാൻ ജനങ്ങൾ തയാറായാൽ ബാങ്കുകളിൽ നിക്ഷേപം വർധിക്കും. എന്നാൽ, മാറ്റിവാങ്ങലിന് പകരം സാധനങ്ങൾ വാങ്ങാനാണ് ആളുകളുടെ നീക്കമെങ്കിൽ അത് ഏറ്റവും കൂടുതൽ ഗുണംചെയ്യുക സ്വർണ വിപണിക്കായിരിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചത്. മേയ് 23 മുതൽ 2,000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ നൽകുന്ന വിശദീകരണം.

Delhi meat trader made withdrawal of 2000 notes as a business strategy

TAGS :

Next Story