ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസ്: ഗൂഗിളിനും മെറ്റക്കും ഇഡി നോട്ടീസ്
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയുൾപ്പെടെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നിലവിൽ അന്വേഷണത്തിലിരിക്കുന്ന വാതുവെപ്പ് ആപ്പുകളുടെ പ്രചാരണത്തിന് ഗൂഗിളും മെറ്റയും വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മെറ്റയും ഗൂഗിളും ഈ ആപ്പുകൾക്കായി പ്രധാനപ്പെട്ട പരസ്യ സ്ലോട്ടുകൾ നൽകിയെന്നും ഇത്തരം വെബ്‌സൈറ്റുകൾക്ക് പ്രാധാന്യം നൽകുകയാണെന്നും ഇഡി ആരോപിക്കുന്നു.ഇതുവഴി നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഈ രണ്ട് ടെക്ക് ഭീമന്മാർ വ്യാപകമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായും ഇഡി പറയുന്നു.
നിയമവിരുദ്ധമായ വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ പ്രോത്സാഹിപ്പിച്ചതിന് 29 ഓളം സെലിബ്രിറ്റികൾക്കെതിരെയും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാർക്കെതിരെയും ഇതിനകം തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ, അനന്യ നാഗല്ല, ശ്രീമുഖി എന്നിവരുൾപ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തെലങ്കാനയിൽ നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുകളെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ജനപ്രിയ നടന്മാരും യൂട്യൂബർമാരും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യവസായി ഫണീന്ദ്ര ശർമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഓൺലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ നാല് സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയിരുന്നു. റെയ്ഡില്‍ 3.3 കോടി രൂപ പണം, വിദേശ കറൻസി, നോട്ട് എണ്ണുന്ന യന്ത്രങ്ങൾ, ആഭരണങ്ങൾ, മെഴ്‌സിഡസ് ഉൾപ്പെടെയുള്ള കാറുകൾ, ആഡംബര വാച്ചുകൾ നിറഞ്ഞ പെട്ടി തുടങ്ങിയ പിടിച്ചെടുത്തിരുന്നു.
Adjust Story Font
16

