ആം ആദ്മി പാർട്ടി വിട്ട എട്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു
സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇന്നലെയാണ് എംഎൽഎമാർ പാർട്ടി വിട്ടത്

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട എട്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇന്നലെയാണ് എട്ട് എംഎൽഎമാരും പാർട്ടിയിൽ നിന്ന് രാജിവച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ തിരിച്ചടിയാണ് ആം ആദ്മി പാർട്ടി നേരിടുന്നത്.
വന്ദന ഗൗർ (പാലം), രോഹിത് മെഹ്‌റൗലിയ (ത്രിലോക്പുരി), ഗിരീഷ് സോണി (മാദിപൂർ), മദൻ ലാൽ (കസ്തൂർബാ നഗർ), രാജേഷ് ഋഷി (ഉത്തം നഗർ), ബി എസ് ജൂൺ (ബിജ്വാസൻ), നരേഷ് യാദവ് (മെഹ്‌റോലി), പവൻ ശർമ (ആദർശ് നഗർ) എന്നിവരാണ് ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. നാളെ മുതൽ ബിജെപി സ്ഥാനാർഥിയുടെ പ്രചരണത്തിന് ഇറങ്ങുമെന്നും പാർട്ടിവിട്ടവർ പറഞ്ഞു.
മെഹ്റൗളി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായിരുന്നു നരേഷ് യാദവ്. ഖുർആനെ അപമാനിച്ചെന്ന കേസിൽ പഞ്ചാബ് കോടതി ഇയാൾക്ക് ഡിസംബറിൽ രണ്ടു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിനായി എഎപി പ്രഖ്യാപിച്ച അഞ്ചാമത്തെ സ്ഥാനാർഥി പട്ടികയിൽ നരേഷ് യാദവിനു പകരം മെഹ്റൗളി മണ്ഡലത്തിൽ മഹേന്ദർ ചൗധരിയെ സ്ഥാനാർഥിയാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നരേഷിന്റെ രാജി. എംഎൽഎ മാരുടെ രാജി പാർട്ടിയെ ബാധിക്കില്ലെന്ന് എഎപി നേതാക്കൾ പറഞ്ഞു.
Adjust Story Font
16

