'പാമ്പിനെപ്പോലും വിശ്വസിക്കാം, ബിജെപിയെ അരുത്'; രൂക്ഷ വിമർശനവുമായി മമത ബാനർജി
ബംഗാളിൽ ജനങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥിതി അതല്ലെന്നും മമത ബാനർജി പറഞ്ഞു

- Published:
10 April 2026 6:30 PM IST

കൊൽക്കത്ത: ബിജെപിയെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'ഒരു പാമ്പിനെപ്പോലും വിശ്വസിക്കാം, പക്ഷേ, ബിജെപിയെ വിശ്വസിക്കരുത്' എന്ന് മമത പറഞ്ഞു. വടക്കൻ 24 പർഗാനാസ് ജില്ലയിലെ തെന്തുലിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. അസം നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി പുറത്തുനിന്നുള്ളവരെ വലിയ തോതിൽ എത്തിച്ചുവെന്നും മമത ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടന്ന അസമിൽ അവിടത്തെ ജനങ്ങളെ വിശ്വാസമില്ലാത്ത ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ എത്തിച്ചു. ഉത്തർപ്രദേശിൽ നിന്ന് ട്രെയിനിൽ 50,000 പേരെയാണ് ഇപ്രകാരം എത്തിച്ചത്. രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയും ഇപ്പോൾ നിഷ്പക്ഷമല്ലെന്നും ബിജെപി അവരെയെല്ലാം വിലയ്‌ക്കെടുത്തതായും മമത പറഞ്ഞു. പുറത്തുവന്ന വാർത്തകൾ പ്രകാരം പശ്ചിമ ബംഗാളിലെ എസ്‌ഐആർ നടപടിയിൽ 90 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. അതിൽ 60 ലക്ഷത്തോളം ഹിന്ദുക്കളും 30 ലക്ഷം മുസ്‌ലിംകളുമാണ്. തന്റെ മണ്ഡലത്തിൽ പോലും ഇത്തരത്തിൽ പേര് ഒഴിവാക്കിയിട്ടുണ്ടെന്ന് മമത ബാനർജി പറഞ്ഞു.
ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ മാംസം കഴിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് മമത മുന്നറിയിപ്പ് നൽകി. 'ഇവിടെ ജനങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥിതി അതല്ല. ബിഹാറിൽ മത്സ്യം കഴിക്കാൻ പോലും അനുവാദമില്ല, അതുകൊണ്ടാണ് അവിടുന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്,' മമത പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ അതിക്രമങ്ങൾ നേരിടുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ബംഗാളികളെ സംരക്ഷിക്കാൻ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'സോനാർ ബംഗ്ലാ' (സ്വർണ്ണ ബംഗാൾ) വാഗ്ദാനം ചെയ്യാൻ അവകാശമില്ലെന്ന് മമത പറഞ്ഞു. സംസ്ഥാനത്തെ 294 സീറ്റുകളിലും തന്നെ സ്ഥാനാർത്ഥിയായി കാണണമെന്ന് മമത വോട്ടർമാരോട് അഭ്യർത്ഥിച്ചു.
Adjust Story Font
16
