Quantcast

ആർഎസ്എസ് സ്ഥാപകൻ ​ഹെഡ്​ഗേവാറിന്റെ വസതിയിലേക്ക് താൻ ദലിതനായതിനാൽ പ്രവേശനം നിഷേധിച്ചെന്ന് മുൻ ബിജെപി മന്ത്രി

സംഭവത്തിൽ പ്രതികരിച്ച കോൺ​ഗ്രസ് ബിജെപിയും ആർഎസ്എസും ജാതി വിവേചന സംഘടനകളാണെന്ന് കുറ്റപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    6 Dec 2023 4:22 PM GMT

Ex-BJP MLA says denied entry to RSS founders house due to caste
X

ബെം​ഗളൂരു: ആർഎസ്എസ് സ്ഥാപകൻ കെ.ബി ഹെഡ്ഗേവാറിന്റെ വീട്ടിൽ ദലിതനായതിനാൽ തനിക്ക് പ്രവേശനം നിഷേധിച്ചുവെന്ന് മുൻ കർണാടക ബിജെപി എം.എൽ.എ. മുൻ മന്ത്രി കൂടിയായ ​ഗൂളിഹട്ടി ശേഖർ താൻ നേരിട്ട ജാതിവിവേചനം വെളിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ഹെഡ്ഗേവാറിന്റെ വസതിയിലേക്ക് ​ഗൈഡ‍ിനൊപ്പം പോയപ്പോഴാണ് ജീവനക്കാർ തടഞ്ഞതെന്ന് ശേഖർ പറയുന്നു.

സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തിയതോടെ ഓഡിയോ ക്ലിപ്പ് തന്റേത് തന്നെയാണെന്ന് ശേഖർ സ്ഥിരീകരിച്ചു. പട്ടികജാതിക്കാർക്ക് മ്യൂസിയത്തിനുള്ളിൽ പ്രവേശനമില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഒരു ഗൈഡ് തന്നെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

"ഞാൻ മ്യൂസിയത്തിൽ പോയപ്പോൾ ​ഗൈഡ് അവിടെ നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചും വിശദീകരിച്ചു. എന്നാൽ നിങ്ങൾ അകത്തുകയറിക്കോളൂ, താൻ പുറത്തുനിൽക്കാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവർ എന്നെ അകത്തേക്ക് പ്രവേശിപ്പിക്കാൻ സമ്മതിച്ചില്ല. പട്ടികജാതിക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് അവർ പറഞ്ഞത്"- ശേഖർ വ്യക്തമാക്കി.

എന്നാൽ, ചില പ്രത്യേക ജാതികളിൽപ്പെട്ടവരെ തടയാൻ നിയമമില്ലെന്ന് ആർഎസ്എസുകാർ പറഞ്ഞെങ്കിലും തനിക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിൽ തനിക്ക് വേദനയുണ്ട്. പക്ഷേ താൻ അവിടെ എന്തെങ്കിലും പ്രോട്ടോക്കോളുകൾ ലംഘിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു”- ശേഖർ വിശദമാക്കി.

അതേസമയം, സംഭവത്തിൽ പ്രതികരിച്ച കോൺ​ഗ്രസ് ബിജെപിയും ആർഎസ്എസും ജാതി വിവേചന സംഘടനകളാണെന്ന് കുറ്റപ്പെടുത്തി. “മഹാപരിനിർവാൺ ദിനത്തിൽ കർണാടക മുൻ മന്ത്രി ഗൂളിഹട്ടി ശേഖർ വളരെ ലളിതമായ ഒരു കാര്യമാണ് ചോദിക്കുന്നത്- എന്തുകൊണ്ടാണ് തനിക്ക് ആർഎസ്എസ് സ്ഥാപകന്റെ വീട്ടിൽ പ്രവേശനം നിഷേധിച്ചത് എന്ന്. താനൊരു ദലിതനായതുകൊണ്ടാണോ ഇപ്പോൾ ഒരു മ്യൂസിയമായ ഹെഡ്‌ഗേവാറിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു- കർണാടക കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ ഓഡിയോ ക്ലിപ്പ് പങ്കുവച്ച് എക്‌സിൽ കുറിച്ചു.


TAGS :

Next Story