മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പ്; ബിജെപി സഖ്യം വൻ വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ
2017ലാണ് ബ്രിഹൻമുംബൈ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനമായി നടന്നത്

മുംബൈ: ബ്രിഹാൻമുംബൈ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയും ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയും വൻ വിജയം നേടുമെന്ന് നാലിലധികം എക്സിറ്റ് പോൾ ഫലങ്ങൾ. മറാത്ത, മുസ്‌ലിം വോട്ടുകൾ ഒന്നിച്ച താക്കറെ കുടുംബം നേടുമ്പോൾ ദക്ഷിണ/വടക്ക് മേഖലയിലെ വോട്ടുകൾ വൻതോതിൽ ബിജെപി സഖ്യത്തിന് ലഭിക്കുമെന്നും ഫല സൂചനകൾ. പതിവുപോലെ യുവ വോട്ടർമാരും സ്ത്രീകളും ബിജെപിക്കൊപ്പമെന്നും എക്സിറ്റ് പോൾ.
2017ലാണ് ബ്രിഹൻമുംബൈ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനമായി നടന്നത്. ഒരു ചെറിയ സംസ്ഥാനത്തിന് തുല്യമായ ബജറ്റുള്ള ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കോർപറേഷനാണ് ബ്രിഹാൻമുംബൈ. ആറ് എക്‌സിറ്റ് പോളുകളുടെ ഫലങ്ങൾ പ്രകാരം ബിജെപി-ശിവ സേന സഖ്യം 132 സീറ്റുകളും ശിവസേന യുബിടിയും സഖ്യകക്ഷികളും 63 സീറ്റുകളും കോൺഗ്രസിന് 20 സീറ്റുകളും ലഭിക്കും.
ആക്‌സിസ് മൈ ഇന്ത്യയും ജെവിസിയും ബിജെപിക്കും ശിവസേനയ്ക്കും വൻ വിജയം പ്രവചിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യ പോൾ പ്രകാരം ബിജെപിയും ശിവസേനയും 131-151 സീറ്റുകൾ നേടുമെന്നും ശിവസേന യുബിടി 58-68 സീറ്റുകൾ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപിക്ക് 138 സീറ്റും ശിവസേന യുബിടി, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന എന്നിവയ്ക്ക് 59 സീറ്റും കോൺഗ്രസിന് 23 സീറ്റുകളും ജെവിസി പ്രവചിക്കുന്നു. നാലാമത്തെ എക്‌സിറ്റ് പോൾ 'ജൻമത്' ശിവസേന-ബിജെപി സഖ്യത്തിന് 138 സീറ്റും ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 62 സീറ്റും കോൺഗ്രസിന് 20 സീറ്റും പ്രവചിച്ചു.
Adjust Story Font
16

