അഫ്ഗാൻ മന്ത്രിയുടെ ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കി
തൊഴിലിടത്തിൽ സ്ത്രീകൾക്ക് നേരിട്ട വിവേചനത്തിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തി

Photo| ANI
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർഖാൻ മുത്തഖിയുടെ ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം, സെൻട്രൽ ഡൽഹിയിലെ അഫ്ഗാൻ എംബസി പരിസരത്ത് നടത്തിയ വാർത്താ സമ്മേളനത്തിനാണ് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത്. താലിബാൻ വിദേശകാര്യ മന്ത്രിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
വാർത്താ സമ്മേളനത്തിനായി 17 മാധ്യമ സ്ഥാപനങ്ങളെ ക്ഷണിച്ചിരുന്നു, എന്നാൽ അവയെല്ലാം പുരുഷ മാധ്യമപ്രവർത്തകർക്കായിരുന്നു. എംബസിയുടെ ഗേറ്റിന് പുറത്ത് രണ്ട് വനിതാ മാധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും അവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. കസേരകൾ ഉണ്ടായിരുന്നിട്ടും എല്ലാ സീറ്റുകളും നിറഞ്ഞെന്ന മറുപടിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത്.
സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ (എംഇഎ) പ്രതികരണം. വനിതാ മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ നിന്ന് തന്നെ നേരിട്ട വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകളെ അപമാനിക്കുന്നത് പ്രതിഷേധാർഹമാണെന്നും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തൊഴിലിടത്തിൽ സ്ത്രീകൾക്ക് നേരിട്ട വിവേചനത്തിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
വ്യാഴാഴ്ച ഇന്ത്യയിലെത്തിയ മുത്തഖിയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മിൽ ഇന്നലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലേക്ക് നയതന്ത്രജ്ഞരെ അയയ്ക്കുന്നതിന് ചർച്ചയിൽ ധാരണയായി അഫ്ഗാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. നയതന്ത്രജ്ഞരെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്നും, ക്രമേണ ഇന്ത്യയുമായുള്ള ബന്ധങ്ങൾ വർദ്ധിക്കുമെന്നും മുത്തഖി പറഞ്ഞു. ചബഹാർ തുറമുഖ വികസനത്തിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയും അഫ്ഗാനിസ്താനും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
Adjust Story Font
16

