എസ്‌ഐആർ; 'ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം'; സുപ്രിംകോടതിയിൽ സ്വയം വാദിച്ച് മമത
തിങ്കളാഴ്ച വിശദമായ വാദം കേൾക്കും, രണ്ട് ദിവസത്തിനുള്ളിൽ മമത ബാനർജി ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകണമെന്ന് സുപ്രിംകോടതി

ന്യുഡൽഹി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എസ്‌ഐആറിന്റെ പേരിൽ ബംഗാളിനെ ലക്ഷ്യമിടുകയാണെന്ന് മമത ബാനർജി. എസ്‌ഐആറിനെതിരെ സമർപ്പിച്ച പുതിയ ഹരജിയിൽ വാദിക്കുകയായിരുന്നു. എസ്‌ഐആറിൽ ആധാർകാർഡ് രേഖയായി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ മമത എന്തുകൊണ്ടാണ് അസമിൽ എസ്‌ഐആർ നടപ്പാക്കത്തതെന്നും ചോദിച്ചു.
തൊഴിൽ സമ്മർദം താങ്ങാൻ കഴിയാതെ ബിഎൽഒമാർ ഉൾപ്പടെ ആത്മഹത്യ ചെയ്തു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ആണെന്നും മമത ബാനർജി പറഞ്ഞു. ഹരജിയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും. രണ്ട് ദിവസത്തിനുള്ളിൽ മമമത ബാനർജി ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹരജിയിൽ മുതിർന്ന നേതാവ് ശ്യാം ദിവാനും മമതക്ക് വേണ്ടി ഹാജരായി. കോടതി നിർദേശിച്ച പരിഷ്‌കരിച്ച പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ലെന്നും എസ്‌ഐആർ നടപടികൾ പൂർത്തിയാവാൻ ഇനി 11 ദിവസം മാത്രമേ അവശേഷിക്കുന്നുള്ളു എന്നും ശ്യാം ദിവാൻ പറഞ്ഞു. 63 ലക്ഷം കേസുകളിൽ ഇനിയും ഹിയറിങ് നടക്കാൻ ഉണ്ട്. ആധാർ കാർഡ്, കുടുംബ രജിസ്റ്റർ എന്നിവ കമ്മിഷൻ സ്വീകരിക്കുന്നില്ല, ഇതിന്റെ കാരണം കമ്മിഷൻ സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു. കൊടുത്ത നോട്ടീസുകൾ പിൻവലിക്കുന്നത് പ്രായോഗികം അല്ലെന്നും് ചീഫ് ജസ്റ്റിസ് പറഞ്ഞു.
2025 ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മമത ബാനർജി സുപ്രിംകോടതിയെ സമീപിച്ചത്. കോടതിയിൽ നേരിട്ട് ഹാജരാകാൻ അനുവാദം തേടി ബാനർജി ഇടക്കാല അപേക്ഷ സമർപ്പിച്ചിരുന്നു. സുപ്രിംകോടതിയിൽ സ്വന്തം കേസ് നേരിട്ട് വാദിക്കുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മാറി.
Adjust Story Font
16

