'ഞങ്ങളോട് ക്ഷമിക്കണം, പോകാനുള്ള സമയമായി...'; രാജ്യത്തെ ആദ്യ ദയാവധം,ഹരീഷ് റാണയ്ക്ക് കണ്ണീരോടെ വിട നല്‍കി കുടുംബം
പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഹരീഷ് റാണയ്ക്ക് 2013-ലാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.

- Updated:
2026-03-16 08:33:27.0

ന്യൂഡൽഹി: രാജ്യത്ത് നിഷ്‌ക്രിയ ദയാവധം നിയമവിധേയമാക്കിയ ശേഷം ആദ്യ അനുമതി നല്‍കിയ ഹരീഷ് റാണയ്ക്ക് കണ്ണീരോടെ വിട നല്‍കി കുടുംബവും കൂട്ടുകാരും. വര്‍ഷങ്ങളോളം അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ഹരീഷിനെ ജീവന്‍ രക്ഷാ ഉപാധികള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന നടപടികള്‍ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. പുറപ്പെടുന്നതിന് മുന്നേ ഗാന്ധിയാബാദിലെ വീട്ടില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഹരീഷ് റാണ 2013-ലാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അന്നുമുതല്‍ നീണ്ട 13 വര്‍ഷം കോമയിലായിരുന്നു. ശ്വാസമെടുക്കുന്നതിനായി ട്രാക്കിയോസ്റ്റമി ട്യൂബും ഭക്ഷണത്തിനായി ഗ്യാസ്‌ട്രോജെജുനോസ്റ്റമി ട്യൂബും ഉപയോഗിച്ചായിരുന്നു ദിവസങ്ങള്‍ തള്ളിനീക്കിയത്.
'എല്ലാവരോടും ക്ഷമിക്കണം, പോകാനുള്ള സമയമായി...' എന്ന് ബ്രഹ്മകുമാരി സഭയിലെ സിസ്റ്റര്‍ ഹരീഷിന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തിക്കൊണ്ട് പറഞ്ഞപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീരടക്കാനായില്ല. തൊട്ടടുത്തിരുന്ന് മകനെ അവസാനമായി നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുന്ന മാതാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
വര്‍ഷങ്ങളോളം നീണ്ട പ്രതീക്ഷകള്‍ക്ക് ശേഷം രാജ്യത്തെ എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും തോല്‍വി സമ്മതിച്ചതോടെയാണ് ഹരീഷിന്റെ മാതാപിതാക്കള്‍ ദയാവധം ആവശ്യപ്പെട്ടുകൊണ്ട് ഹരജി ഫയല്‍ ചെയ്യുന്നത്. ഒടുവില്‍ സുപ്രിംകോടതി അത് അനുവദിക്കുകയായിരുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരാള്‍ക്ക് ദയാവധം അനുവദിക്കുന്നത്.
ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാമ് മകന് ദയാവധം നല്‍കണമെന്ന ഹരീഷ് റാണയുടെ പിതാവിന്റെ ആവശ്യം പരിഗണിച്ചത്. ഇത്തരം കേസുകളില്‍ പ്രധാനപ്പെട്ട ചോദ്യം മരണമാണോ രോഗിക്ക് നല്ലത് എന്നല്ലെന്നും മറിച്ച്, ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സ തുടരുന്നത് രോഗിയുടെ നന്മക്കായാണോ എന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Adjust Story Font
16
