2019-ൽ നിർത്തിവെച്ച എംഎൽഎ പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് അപേക്ഷിച്ച് മുൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഘഢ്
ജഗ്ദീപ് ധൻഘഢിന്റെ അപേക്ഷ സ്വീകരിച്ചതായും പെൻഷൻ ഉടൻ നൽകി തുടങ്ങുമെന്നും രാജസ്ഥാൻ നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു

ജയ്പൂർ: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഢ് രാജസ്ഥാൻ നിയമസഭയിലെ മുൻ അംഗമെന്ന നിലയിൽ പെൻഷന് അപേക്ഷിച്ചു. ധൻഘഢിന്റെ അപേക്ഷ സ്വീകരിച്ചതായും പെൻഷൻ ഉടൻ നൽകി തുടങ്ങുമെന്നും രാജസ്ഥാൻ നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 1993 മുതൽ 1998 വരെ കിഷൻഗഢ് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായിരുന്നു ജഗ്ദീപ് ധൻഘഢ്. 2019 ജൂലൈ വരെ നിയമസഭാംഗ പെൻഷൻ ലഭിച്ച ധൻഘഢിന് പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായതിനുശേഷം ആനുകൂല്യങ്ങൾ നിലച്ചു.
ജൂലൈ 21 ന് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ധൻഘഢ് ഇപ്പോഴാണ് തന്റെ എംഎൽഎ പെൻഷൻ വേണ്ടി അപേക്ഷിച്ചിരിക്കുന്നത്. പെൻഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച തീയതി മുതൽ ആനുകൂല്യങ്ങൾ നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രാജസ്ഥാനിൽ ഒരു മുൻ നിയമസഭാംഗത്തിന് ഒറ്റത്തവണത്തേക്ക് പ്രതിമാസം 35,000 രൂപയാണ് അടിസ്ഥാന പെൻഷനായി ലഭിക്കുക. 70 വയസിനു മുകളിലുള്ളവർക്ക് 20 ശതമാനം വർധനനവിന് അർഹതയുണ്ട്. 74 വയസുള്ള ധൻഘഢിന് പ്രതിമാസം 42,000 രൂപക്ക് അർഹതയുണ്ട്.
മാത്രമല്ല, നിയമസഭാംഗം ആയതിന് പുറമെ ധൻഘഢിന് ഒന്നിലധികം പെൻഷനുകൾക്ക് അർഹതയുണ്ട്. ഒരു തവണ ലോക്‌സഭാംഗമായതിനാൽ പ്രതിമാസം 45,000 രൂപക്കും അദ്ദേഹത്തിന് അർഹതയുണ്ട്. മുൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഔദ്യോഗിക വസതി, ജീവനക്കാർ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവക്ക് പുറമേ അദ്ദേഹത്തിന് പ്രതിമാസം ഏകദേശം 2 ലക്ഷം രൂപ ലഭിക്കും.
കഴിഞ്ഞ മാസം ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻഘഢ് പെട്ടെന്ന് രാജിവച്ചത് രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം അദ്ദേഹം രാജിവച്ചു. പ്രതിപക്ഷം ഈ നീക്കത്തെ തികച്ചും അപ്രതീക്ഷിതം എന്നാണ് വിശേഷിപ്പിച്ചത്. ആരോഗ്യപരമായ ആശങ്കകളേക്കാൾ മറ്റു കാരണങ്ങൾ ഉണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അവകാശപ്പെട്ടു.
Adjust Story Font
16

