നിർമ്മാണം പൂർത്തിയായി, പ്രവർത്തനം തുടങ്ങി; എന്നിട്ടും രേഖകളിൽ വെറും പറമ്പ്!'; ഫോക്‌സ്‌കോണിനെതിരെ പഞ്ചായത്ത്
ആപ്പിൾ ഉൾപ്പടെയുള്ള മൊബൈൽ കമ്പനികൾക്ക് ചിപ്പ് നിർമ്മിക്കുന്നത് ഫോക്സ്കോൺ ആണ്

- Published:
2 Feb 2026 10:27 PM IST

ബംഗളൂരു: തായ്‌വാൻ ചിപ്പ് നിർമ്മാതാക്കളുമായ ഫോക്‌സ്‌കോൺ നിയമലംഘനം നടത്തി എന്ന് കാണിച്ച് നോട്ടീസ് നൽകി പഞ്ചായത്ത്. ബംഗളുരുവിലെ ദൊഡ്ഡഗൊല്ലഹള്ളി, അരുവാനഹള്ളി എന്നീ ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ പ്ലാന്റുകൾക്കെതിരെയാണ് പഞ്ചായത്ത് നോട്ടീസ് നൽകിയിരിക്കുന്നത്. നികുതി അടക്കുന്നില്ല, നിർമ്മാണ രേഖകൾ തദ്ദേശ സ്ഥാപനത്തിൽ ഏൽപ്പിക്കുന്നില്ല, നാട്ടുകാർക്ക് ജോലി നൽകുന്നില്ല എന്നിവ കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട വിവരങ്ങൾ ഒരാഴ്ചക്കകം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിൾ ഉൾപ്പടെയുള്ള മൊബൈൽ കമ്പനികൾക്ക് ചിപ്പ് നിർമ്മിക്കുന്നത് ഫോക്സ്കോൺ ആണ്.
ഏകദേശം 5.33 ലക്ഷം ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പ്ലാന്റുകളുടെ നിർമ്മാണം പൂർത്തിയായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, രേഖകളിൽ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്ന ഭൂമി എന്നാണ് കാണിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള വലിയ സ്ഥാപനങ്ങൾ കൃത്യമായി നികുതി നൽകുമ്പോൾ ഫോക്‌സ്‌കോൺ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നികുതി അടക്കുന്നില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.
പ്രദേശത്ത് പ്ലാന്റ് സ്ഥാപിച്ചാൽ തദ്ദേശീയർക്ക് ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, തദ്ദേശിയരെ ഇന്റർവ്യൂവിന് വിളിച്ച ശേഷം കമ്പനി പുറത്തുനിന്നുള്ളവരെ നിയമിക്കുകയാണെന്ന് പഞ്ചായത്ത് പ്രതിനിധികൾ ആരോപിക്കുന്നു. കെട്ടിട നിർമ്മാണ പ്ലാനുകൾ, ഒക്യുപ്പൻസി സർട്ടിഫിക്കറ്റ്, സർവേ വിവരങ്ങൾ എന്നിവ ഏഴ് ദിവസത്തിനകം ഹാജരാക്കണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കർണാടക ഗ്രാമ സ്വരാജ് - പഞ്ചായത്ത് രാജ് നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകി. ജോലി നൽകാത്തതിനെതിരെ പ്ലാന്റിന് മുന്നിൽ കഴിഞ്ഞ ദിവസം തദ്ദേശിയരുടെ പ്രതിഷേധം ഉണ്ടായിരുന്നു. നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും തദ്ദേശിയരെ ജോലിക്ക് നിയമിക്കാൻ കമ്പനി നൽകിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Adjust Story Font
16
