'ഇനി മുതൽ ആധാർകാർഡ് ഫോട്ടോകോപ്പി എടുക്കാൻ പറ്റില്ല'; പുതിയ തീരുമാനവുമായി യുഐഡിഎഐ
വ്യക്തിപരമായ വിവരങ്ങൾ ചോർന്നുപോകുമെന്ന ആളുകളുടെ ഭയം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതത്തില്‍ ഒരു കാരണവശാലും ഒഴിച്ചുകൂടാനാവാത്ത രേഖയാണ് ആധാര്‍. ഇന്ത്യയിലെ പൗരനാണെന്നതിന്റെ തെളിവ് മുതല്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവശ്യമായി വരുന്ന ആധാര്‍ കാര്‍ഡിനെ ജീവിതത്തില്‍ പലപ്പോഴും നാം കൂടെ കൊണ്ടുനടക്കാറുണ്ട്.
ഇപ്പോഴിതാ, ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ) സിഇഒയുടെ വെളിപ്പെടുത്തൽ പ്രകാരം മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഇനിമുതല്‍ ഫോട്ടോകോപ്പി എടുത്തുവെക്കാന്‍ പാടില്ല. രേഖകളുടെ വെരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ വൈകാതെ എല്ലായിടത്തും കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഹോട്ടല്‍ പോലുള്ള സ്വകാര്യസ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാറിന്റെ ഫോട്ടോകോപ്പി മിക്കയിടങ്ങളിലും ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിഷയങ്ങളുടെ സുരക്ഷിതത്വത്തെയാണ് ബാധിക്കുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നുപോകുമോയെന്ന് ഭയക്കുന്നയാളുകളും ധാരാളമാണ്. അത് ഇല്ലാതാക്കുന്നതിനായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.' യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മറ്റൊരാളുടെ ആധാർ കാർഡ് ഫോട്ടോകോപ്പിയെടുക്കുന്ന ആളുകൾക്കും കമ്പനികൾക്കുമെതിരെ കർശനനടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ആധാര്‍ വെരിഫിക്കേഷനിനായി പുതിയ ആപ്പ് നിര്‍മിക്കുന്നതിനായുള്ള പരിശ്രമത്തിലാണ് യുഐഡിഎഐ. ഉപയോക്താക്കളുടെ ഓരോ ഇടപാടുകളിലും ആധാറുമായി ബന്ധപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇത് ഇല്ലാതാക്കും. വിമാനത്താവളങ്ങള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പ്രായം സ്ഥിരീകരിക്കേണ്ടതായ സ്ഥലങ്ങളിലെല്ലാം ഉപയോക്തൃ സൗഹൃദപരമായാണ് ഈ ആപ്പിന്റെ നിര്‍മാണം.
പതിനെട്ട് മാസത്തിനുള്ളില്‍ ആപ്പ് പൂര്‍ണമായും ഉപയോക്താക്കള്‍ക്കിടയില്‍ പരിചിതമാക്കുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത കുടുംബാംഗങ്ങളുടെ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താനാകും.
Adjust Story Font
16

