പാചകത്തിനിടെ റൊട്ടിയിൽ തുപ്പി റസ്റ്റോറന്‍റ് ജീവനക്കാരൻ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
ചിക്കൻ പോയിന്‍റ് എന്ന കടയിലാണ് സംഭവം

ഗാസിയാബാദ്: ഹോട്ടലുകളിലും വഴിയോര ഭക്ഷണശാലകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ എത്രത്തോളം ശ്രദ്ധിക്കണമെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു റസ്റ്റോറന്‍റ് ജീവനക്കാരൻ തന്തൂരിൽ റൊട്ടി തയ്യാറാക്കുന്നതിനിടെ അതിൽ തുപ്പുന്നതായി കാണിക്കുന്ന വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിച്ച ഈ വീഡിയോ നഗരത്തിലെ ഭക്ഷ്യ സുരക്ഷയെയും ശുചിത്വ നിലവാരത്തെയും കുറിച്ച് വീണ്ടും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു.
ചിക്കൻ പോയിന്‍റ് എന്ന കടയിലാണ് സംഭവം. ജീവനക്കാരൻ റൊട്ടി തയ്യാറാക്കുന്നതിനിടെ അതിൽ തുപ്പുന്നതാണ് വീഡിയോയിലുള്ളത്.സംഭവം സ്ഥലത്തുണ്ടായിരുന്ന ഒരാൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും പിന്നീട് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. പൊലീസിന്‍റെ ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്ന് മധുബൻ ബാപുധാം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രാദേശിക പൊലീസ് സംഘം വീഡിയോ പരിശോധിക്കുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കവിനഗർ എസിപി സൂര്യബലി മൗര്യ സ്ഥിരീകരിച്ചു. താമസിയാതെ നടപടിയെടുത്ത പൊലീസ്, ജാവേദ് അൻസാരി എന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഗാസിയാബാദിൽ സമീപകാലത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പഴച്ചാറുകൾ മൂത്രത്തിൽ കലർത്തി വിളമ്പുന്നുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ഒരു ഭക്ഷണശാല ഉടമയെ നാട്ടുകാർ ആക്രമിച്ചിരുന്നു. തുടർന്ന് പൊലീസ് കടയുടമയായ ആമിർ ഖാനെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്‍റെ പ്രായപൂർത്തിയാകാത്ത സഹായിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പരിശോധനകൾ കർശനമാക്കാനും ശുചിത്വ മാനദണ്ഡങ്ങൾ നടപ്പിലാക്കാനും റോഡരികിലെ ഭക്ഷണശാലകളിലും റസ്റ്റോറന്‍റുകളിലും പതിവായി പരിശോധനകൾ നടത്താനും തദ്ദേശവാസികൾ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പൊതുജനാരോഗ്യത്തിനും സാമുദായിക ഐക്യത്തിനും അപകടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിന് കർശനമായ ശിക്ഷകൾ നൽകണമെന്ന് പലരും ആവശ്യപ്പെട്ടു.
Adjust Story Font
16

