യുപിയിൽ വീണ്ടും ബുൾഡോസർ രാജ്; 225 മദ്രസകളും 30 പള്ളികളുമടക്കം 280 സ്ഥാപനങ്ങൾ തകർത്തു
അനധികൃത നിർമാണമാരോപിച്ചാണ് സർക്കാർ നടപടി

ലഖ്‌നൗ: നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ മുസ്‌ലിം മതസ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി യുപി സർക്കാർ. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് എൻഡിടിവിയടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് വിവരങ്ങൾ പുറത്തുവിട്ടത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിർദേശപ്രകാരം 225 മദ്രസകൾ, 30 പള്ളികൾ, 25 മഖ്ബറകൾ, 6 ഈദ്ഗാഹുകൾ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചുവെന്ന് ഇൻഡ്യ ടിവി, എൻഡിടിവി, ദ പ്രിന്റ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
മഹാരാജ്ഗഞ്ച്, ശ്രാവസ്തി, ബഹ്റൈച്, സിദ്ധാർത്ഥനഗർ, ബല്റാംപൂർ, ലഖിംപൂർ ഖേരി, പിലിഭിത് തുടങ്ങിയ ഏഴ് അതിർത്തി ജില്ലകളിലാണ് ഈ നടപടികൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ശ്രാവസ്തിയിൽ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്‌ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.
അതിർത്തി പ്രദേശങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭൂനിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകൾ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കൽ നടപടികളെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതിർത്തിയിൽ 10-15 കിലോമീറ്റർ വ്യാപ്തിയിൽ സമാനമായ പരിശോധനകൾ തുടരുമെന്നും അനധികൃത നിർമാണങ്ങൾക്കെതിരെ “സീറോ ടോളറൻസ്” നയം തുടരുമെന്നും സർക്കാർ അറിയിച്ചു.
Adjust Story Font
16

