ഗ്യാനേഷ് കുമാർ: ആർട്ടിക്കിൾ 370 റദ്ദാക്കാൻ നിർണായക പങ്കുവഹിച്ചയാൾ
കേന്ദ്ര സർക്കാരിന്‍റെ വിശ്വസ്തനായി അറിയപ്പെടുന്ന ഇദ്ദേഹം 1988 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനക്കയറ്റം നൽകിയ ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാരിന്‍റെ വിശ്വസ്തൻ. ആർട്ടിക്കിൾ 370 റദ്ദാക്കൽ ഉൾപ്പെടെ നിരവധി സുപ്രധാന വിഷയങ്ങളിൽ നിർണായ പങ്കുവഹിച്ചയാളാണ് ഇദ്ദേഹം.
ചൊവ്വാഴ്ച വിരമിക്കുന്ന രാജീവ് കുമാറിന് പകരക്കാരനായാണ് ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി യോഗം ചേർന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് കുമാറിന്‍റെ നിയമനം പ്രഖ്യാപിച്ചത്. അതേസമയം, പുതിയ നിയമന പ്രക്രിയയെ ചോദ്യം ചെയ്യുന്ന ഹരജികളിൽ സുപ്രിംകോടതി തീർപ്പുകൽപ്പിക്കുന്നതുവരെ നിയമനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു. ബുധനാഴ്ച സുപ്രിംകോടതി കേസ് പരിഗണിക്കും.
ഐഎഎസിൽനിന്ന് വിരമിച്ച് രണ്ട് മാസത്തിനകം 2024 മാർച്ച് 14നാണ് ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്. അദ്ദേഹം ചുമതലയേറ്റ തൊട്ടടുത്ത ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ കാലാവധി 2029 ജനുവരി 26 വരെയാകും. ഇതിനിടയിലുള്ള 20 നിയമസഭാ തെരഞ്ഞെടുപ്പുകൾ, 2027ൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്, 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് എന്നിവ ഈ കമ്മീഷന്‍റെ നേതൃത്വത്തിൽ നടക്കും.
1988 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ കുമാർ 2024 ജനുവരിയിൽ വിരമിക്കുമ്പോൾ സഹകരണ മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ പാർലമെന്‍ററി കാര്യ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കേരളത്തിൽ പൊതുമരാമത്ത് വകുപ്പ്, ധനകാര്യം എന്നിവയുൾപ്പെടെ നിരവധി വകുപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. 2012 മുതൽ 2016 വരെ ഡൽഹിയിലെ കേരള ഹൗസിൽ റസിഡന്‍റ കമ്മീഷണറായിരുന്നു.
2018 മുതൽ 2021 വരെ ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന കുമാർ, 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിൽ നിർണായക പങ്ക് വഹിച്ചു. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ കുമാർ കാൺപൂർ ഐഐടിയിൽനിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദവും നേടിയിട്ടുണ്ട്.
Adjust Story Font
16

