ചുട്ടുപൊള്ളി കശ്മീര്‍ താഴ്വര; എസി വിൽപന കുതിച്ചുയരുന്നു
എസികളുടെയും കൂളറുകളുടെയും അറ്റകുറ്റപ്പണികളിൽ 80 ശതമാനം വർധനവുണ്ടായതായി പ്രാദേശിക മെക്കാനിക്കായ ഉമർ ചൂണ്ടിക്കാട്ടി

ശ്രീനഗര്‍: കശ്മീർ താഴ്‌വരയിൽ കടുത്ത ഉഷ്ണതരംഗം ആഞ്ഞടിക്കുകയാണ്. പല പ്രദേശങ്ങളിലും താപനില 37 ഡിഗ്രി സെൽഷ്യസിലെത്തി. ചുട്ടുപൊള്ളുന്ന വെയിലിൽ വലയുകയാണ് ജനങ്ങൾ. താപനില കൂടിയപ്പോൾ എയര്‍ കണ്ടീഷറുകൾ, കൂളറുകൾ, ഫാനുകൾ എന്നിവയുടെ വിൽപന കുതിച്ചുയരുകയാണ്.
പൊതുവെ സുഖകരമായ വേനൽക്കാലത്തിന് പേരു കേട്ട പ്രദേശത്ത് ശ്രീനഗർ, അനന്ത്‌നാഗ്, ബാരാമുള്ള, കുൽഗാം എന്നിവിടങ്ങളിലുള്ളവര്‍ എസി വാങ്ങാനായി തിരക്ക് കൂട്ടുന്ന കാഴ്ചയാണ് കാണുന്നത്. "ജൂലൈയിൽ ഇത്രയും തിരക്ക് കേട്ടുകേൾവി പോലും ഇല്ലാത്തതാണ്," അനന്ത്‌നാഗിലെ ഒരു ഷോപ്പുടമ പറഞ്ഞു, അതേസമയം ഒരു പ്രാദേശിക ഇലക്ട്രോണിക്സ് ഡീലറുടെ എസി വിൽപന കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 60 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തു.
എസികളുടെയും കൂളറുകളുടെയും അറ്റകുറ്റപ്പണികളിൽ 80 ശതമാനം വർധനവുണ്ടായതായി പ്രാദേശിക മെക്കാനിക്കായ ഉമർ ചൂണ്ടിക്കാട്ടി. പരമ്പരാഗത ഫാനുകൾക്ക് പകരം എയർ കണ്ടീഷണറുകൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ദീർഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂളിംഗ് ഉപകരണങ്ങളെ ആശ്രയിക്കുന്നത് വർധിക്കുന്നത് അന്തരീക്ഷത്തിന് ഹാനികരമായ ക്ലോറോഫ്ലൂറോകാർബണുകളുടെ (സിഎഫ്‌സി) പുറന്തള്ളൽ വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നുണ്ടെന്ന് കിലാമിലെ ഗവ. ഡിഗ്രി കോളജിലെ പരിസ്ഥിതി ഭൂമിശാസ്ത്രജ്ഞനായ ഡോ. മസൂൺ എ. ബീഗ് പറഞ്ഞു."എസി വാങ്ങുന്നത് ആഡംബരത്തേക്കാൾ ആവശ്യമായി മാറുന്ന ഒരു ഘട്ടത്തിലേക്ക് നമ്മൾ ഉടൻ എത്തിയേക്കാം," അദ്ദേഹം മുന്നറിയിപ്പ് നൽകി.
Adjust Story Font
16

