Quantcast

പഹൽഗാം പരാമർശം: അസം എംഎൽഎക്ക് എതിരായ എൻഎസ്എ റദ്ദാക്കി ഹൈക്കോടതി

അസമിലെ ധിങ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ അമീനുൽ ഇസ് ലാമിനെ ജയിലിൽ നിന്ന് വിട്ടയക്കാനും കോടതി നിർദേശിച്ചു

MediaOne Logo

Web Desk

  • Published:

    29 Nov 2025 2:25 PM IST

പഹൽഗാം പരാമർശം: അസം എംഎൽഎക്ക് എതിരായ എൻഎസ്എ റദ്ദാക്കി ഹൈക്കോടതി
X

ഗുവാഹതി: ആറുമാസമായി ജയിലിൽ കഴിയുന്ന ഓൾ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎ അമീനുൽ ഇസ്‌ലാമിന് എതിരായ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ഗുവാഹതി ഹൈക്കോടതി റദ്ദാക്കി. മറ്റു കേസുകളില്ലെങ്കിൽ എംഎൽഎയെ വിട്ടയക്കാനും കോടതി നിർദേശിച്ചു.

പഹൽഗാം ഭീകരാക്രമണം കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഗൂഢാലോചനയാണെന്ന അമീനിൽ ഇസ്‌ലാമിന്റെ പരാമർശമാണ് കേസിന് ആധാരം. അസമിലെ ധിങ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ അമീൻ ഏപ്രിൽ 24നാണ് അറസ്റ്റിലായത്. മേയ് 14ന് കോടതി ജാമ്യം അനുവദിച്ചെങ്കിലും അപ്പോൾ തന്നെ എൻഎസ്എ ചുമത്തി ജയിലിൽ അടയ്ക്കുകയായിരുന്നു.

അമീനുൽ ഇസ്‌ലാമിനെ എൻഎസ്എ പ്രകാരം തടങ്കലിൽവെക്കാനുള്ള ഉത്തരവ് ദുർബലമാണെന്ന് ജസ്റ്റിസുമാരായ കല്യാൺ റായ് സുരാന, രാജേഷ് മജുംദാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. എൻഎസ്എ ചുമത്തിയതിനെതിരെ എംഎൽഎ നൽകിയ നിവേദനം പരിഗണിക്കുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതക്കും എതിരായി പ്രവർത്തിച്ചെന്ന് ആരോപിച്ച് ബിഎൻഎസ് സെക്ഷൻ 152 പ്രകാരമാണ് ഏപ്രിൽ 24ന് അമീനുൽ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തത്.

മേയ് 14ന് ജാമ്യം ലഭിച്ചതിന് പിന്നാലെ നാഗോൺ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അമീനുൽ ഇസ്‌ലാമിനെ എൻഎസ്എ പ്രകാരം അറസ്റ്റ് ചെയ്തത്. അമീൻ സംസ്ഥാനത്തിന്റെ സുരക്ഷക്കും പൊതുക്രമത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരുന്നു. അമീനെ വിട്ടയച്ചാൽ ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എ ചുമത്തിയത്.

എൻഎസ്എ ചുമത്തിയതിനെതിരെ മേയ് 23ന് അമീനുൽ ഇസ്‌ലാം അസം ആഭ്യന്തരവകുപ്പിനും എൻഎസ്എ ഉപദേശക സമിതിക്കും നിവേദനം നൽകിയിരുന്നു. ഈ നിവേദനം ജൂൺ നാലിനാണ് അധികൃതർക്ക് കൈമാറിയത്. ഇതിനിടെ 12 ദിവസം മനപ്പൂർവം നഷ്ടപ്പെടുത്തിയെന്ന് കോടതി പറഞ്ഞു.

TAGS :

Next Story